കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ കസ്റ്റഡിയില്‍

Jaihind Webdesk
Sunday, July 25, 2021

തൃശൂർ: സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് സിപിഎം പ്രവര്‍ത്തകരുള്‍പ്പെടെ നാല് പ്രതികള്‍ പിടിയിലായി. ബിജു കരീം, ടി.ആർ സുനിൽകുമാർ, ബിജോയ്, ജിൽസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശൂരിലെ ഒരു ഫ്ലാറ്റില്‍ ഒളിച്ചുകഴിയവെയാണ് പ്രതികള്‍ പിടിയിലായത്.

ടി.ആർ സുനില്‍കുമാർ ബാങ്ക് സെക്രട്ടറിയും ബിജു കരീം മാനേജരുമാണ്. ഇരുവരും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്. ചീഫ് അക്കൌണ്ടന്‍റ് ജില്‍സും പാര്‍ട്ടി അംഗമാണ്. മാനേജര്‍ ബിജു കരീം പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗവും സെക്രട്ടറി സുനില്‍കുമാർ കരുവന്നൂർ ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. ബാങ്കിലെ കമ്മീഷന്‍ ഏജന്‍റാണ് നാലാമനായ ബിജോയ്.

കേസിലെ ആറു പ്രതികളുടെ വീട്ടിൽ രാവിലെ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. ഇരിങ്ങാലക്കുട, പൊറത്തിശേരി, കൊരുമ്പിശേരി എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്. തട്ടിപ്പ് പണം ഉപയോഗിച്ചു നടത്തിയ നിക്ഷേപങ്ങളുടെ രേഖകൾ കണ്ടെത്തുന്നതിനായിരുന്നു റെയ്ഡ്. കസ്റ്റഡിയിലെടുത്ത പ്രതികളെ അവരവരുടെ വീടുകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയെന്നും സൂചനയുണ്ട്. പ്രതികള്‍ക്ക് പങ്കാളിത്തമുള്ള ഇരിങ്ങാലക്കുടയില്‍ റജിസ്റ്റര്‍ ചെയ്ത കമ്പനികളിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. പെസോ ഇൻഫ്രാസ്ട്രക്ച്ചേഴ്സ്, സിസിഎം ട്രേഡേഴ്സ്, തേക്കടി റിസോര്‍ട്സ്, മൂന്നാര്‍ ലക്സ്‌വേ എന്നീ കമ്പനികളെയാണ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. ബാങ്കിൽനിന്ന് തട്ടിയെടുത്ത പണം പ്രതികൾ നിക്ഷേപിച്ച കമ്പനികളാണ് ഇവ.