ഭക്തിസാന്ദ്രമായി കരിക്കകം; പതിനായിരങ്ങള്‍ പൊങ്കാല അര്‍പ്പിച്ചു

Jaihind News Bureau
Tuesday, March 31, 2026

തിരുവനന്തപുരം: അനന്തപുരിയുടെ പുണ്യമായി അറിയപ്പെടുന്ന കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. പതിനായിരക്കണക്കിന് സ്ത്രീകളാണ് ദേവിക്ക് പൊങ്കാല അര്‍പ്പിക്കാന്‍ ക്ഷേത്രസന്നിധിയിലും പരിസരപ്രദേശങ്ങളിലും ഒത്തുചേര്‍ന്നത്.

പുരാതനവും ചരിത്രപ്രധാനവുമായ ഒന്നാണ് കരിക്കകം ക്ഷേത്രത്തിലെ ഐതിഹ്യം. ഒരേ ക്ഷേത്രത്തില്‍ തന്നെ മൂന്ന് ഭാവങ്ങളില്‍ ദേവി കുടികൊള്ളുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത. ശത്രുദോഷം അകറ്റാനും നീതി നടപ്പാക്കാനും ഭക്തര്‍ രക്തചാമുണ്ഡിയെ ആരാധിക്കുന്നു. പണ്ട് തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാലത്ത് സത്യം തെളിയിക്കാനായി ‘സത്യം ചെയ്യല്‍’ ചടങ്ങ് ഇവിടെ നടന്നിരുന്നു. കുട്ടികളുടെ ഐശ്വര്യത്തിനായും രോഗശാന്തിക്കായും ബാലചാമുണ്ഡിയെ വണങ്ങുന്നു. സര്‍വ്വമംഗളകാരിണിയായി അമ്മ ഭക്തരെ അനുഗ്രഹിക്കുന്നു.

മറ്റൊരു പ്രധാന ഐതിഹ്യം മന്ത്രശക്തിയുള്ള ‘പഴയൂട്ട്’ കുടുംബവുമായി ബന്ധപ്പെട്ടതാണ്. തങ്ങളുടെ ഭക്തിയില്‍ പ്രസാദിച്ച ദേവിയെ അവര്‍ കരിക്കകത്ത് പ്രതിഷ്ഠിച്ചുവെന്നും, അന്നുതൊട്ട് നാടിന്റെ രക്ഷാദേവിയായി അമ്മ വാണരുളുന്നു എന്നുമാണ് വിശ്വാസം. പൊങ്കാല മഹോത്സവം ക്ഷേത്ര തന്ത്രി പുലിയന്നൂര്‍ ഇല്ലത്തെ അനുജന്‍ നാരായണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെയാണ് പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമായത്. ക്ഷേത്ര പരിസരവും കിലോമീറ്ററുകളോളം ദൂരത്തുള്ള റോഡുകളും ഭക്തരെക്കൊണ്ട് നിറഞ്ഞു. ഉച്ചയ്ക്ക് 2.15 ന് നിവേദ്യം അര്‍പ്പിക്കുന്നത്തോടെ പൊങ്കാല ചടങ്ങുകള്‍ പൂര്‍ത്തിയായി. ഉത്സവകാലത്ത് ദേവി രഥത്തില്‍ തന്റെ ഭക്തജനങ്ങളുടെ ഭവനത്തിലേക്കു എഴുന്നള്ളുള്ള ഘോഷയാത്ര രണ്ടു ദിവസം നടന്നിരുന്നു, വിശേഷാല്‍ പൂജകള്‍, കലാരൂപങ്ങള്‍ എന്നിവയും ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നു. ഭക്തര്‍ക്ക് അന്നദാനവും ശുദ്ധജല വിതരണവും ക്ഷേത്ര കമ്മിറ്റിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്നു.