ഭക്തമനസ്സുകളില്‍ ദേവിചൈതന്യം നിറച്ച് കരിക്കകത്തമ്മയുടെ പുറത്തെഴുന്നള്ളിപ്പ് ആരംഭിച്ചു; അനന്തപുരിയില്‍ ഉത്സവലഹരി

Jaihind News Bureau
Saturday, March 28, 2026

 


തിരുവനന്തപുരം: അനന്തപുരിയുടെ ആത്മീയ ചൈതന്യമായ കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തില്‍ ഭക്തലക്ഷങ്ങള്‍ കാത്തിരുന്ന പുറത്തെഴുന്നള്ളിപ്പ് ചടങ്ങുകള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. വര്‍ഷം മുഴുവന്‍ തന്നെ കാണാന്‍ ക്ഷേത്രസന്നിധിയിലേക്ക് ഒഴുകിയെത്തുന്ന ഭക്തജനങ്ങളെ, ആണ്ടിലൊരിക്കല്‍ അവരുടെ വസതികളിലെത്തി നേരിട്ട് കണ്ട് അനുഗ്രഹം ചൊരിയാനാണ് ‘പുറത്തെഴുന്നള്ളിപ്പ്’ എന്ന പുണ്യകര്‍മ്മം നടത്തപ്പെടുന്നത്.

ഐതിഹ്യം തേടി ഒരമ്മ

തന്റെ മക്കളെ കാണാന്‍ അമ്മ നടത്തുന്ന യാത്രയായാണ് പുറത്തെഴുന്നള്ളിപ്പിനെ ഭക്തര്‍ കാണുന്നത്. കരിക്കകത്തമ്മയുടെ രൂപഭാവങ്ങള്‍ ഭക്തര്‍ക്ക് എന്നും അഭയമാണ്. സത്യവാക്കിന് സാക്ഷിയായി നിലകൊള്ളുന്ന ദേവി, ഗ്രാമവീഥികളിലൂടെ സഞ്ചരിക്കുമ്പോള്‍ തങ്ങളുടെ ദുഃഖങ്ങള്‍ ശമിക്കുമെന്നും ഐശ്വര്യം കളിയാടുമെന്നുമാണ് വിശ്വാസം. ഈ ഐതിഹ്യപ്പെരുമയുടെ പശ്ചാത്തലത്തിലാണ് അതീവ പ്രാധാന്യത്തോടെ ഓരോ വര്‍ഷവും ദീപരാധന കഴിഞ്ഞ് ക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിച്ച എഴുന്നള്ളത്ത് ക്ഷേത്രം വക പുതിയ റോഡ് വഴി ഇലങ്കം വയലില്‍ റോഡിലൂടെ (ചാമുണ്ഡി നഗര്‍) കൊല്ലപ്പെരുവഴിയിലെത്തി ഇടത്തോട്ട് തിരിയുന്നു. ആറുവരമ്പ് റോഡ് വഴി ആറ്റുവരമ്പ് ജംഗ്ഷനിലെത്തി, അവിടെ നിന്ന് വാഴവിള വഴി ഹൈവേ മേല്‍പ്പാലത്തിന് അടിയിലൂടെ വെണ്‍പാലവട്ടം റോഡിലേക്ക് പ്രവേശിക്കുന്നു. വെണ്‍പാലവട്ടം ക്ഷേത്രവും ജംഗ്ഷനും കടന്ന് കിംസ് ഹോസ്പിറ്റല്‍ ജംഗ്ഷന്‍ വരെ പോയി തിരിച്ചുവരുന്നു.

ഹൈവേ സര്‍വീസ് റോഡിലൂടെ നിസ്സാന്‍ ഷോറൂം, പെട്രോള്‍ പമ്പ് എന്നിവ കടന്ന് ലോര്‍ഡ്സ് ഹോസ്പിറ്റല്‍ ജംഗ്ഷനിലെത്തുന്നു. തുടര്‍ന്ന് ഹൈവേ മുറിച്ചുകടന്ന് ക്ഷേത്രത്തിന് മുന്‍വശത്തുള്ള സര്‍വീസ് റോഡ് വഴി മുന്നോട്ട് നീങ്ങുന്നു. കൊച്ചുവേളി – തൃക്ഷരി നഗര്‍, പാര്‍വ്വതി പുത്തനാറിന് കുറുകെയുള്ള പാലം കടന്ന് കൊച്ചുവേളി വഴി വാഴവിള, മുലയില്‍ പറമ്പ്, ഗുരുനഗര്‍ എന്നിവിടങ്ങളിലൂടെ കടന്ന് തൃക്ഷരി നഗറില്‍ എത്തുന്നു. ഇലങ്കം കാവ്, ചാരുംമൂട്, കൊല്ലം വിളാകം റോഡ്, ചാരുംമൂട് ഗണപതി കോവില്‍, വിനായക നഗര്‍ വഴി പഴയ ഗുഡ്സ് യാര്‍ഡില്‍ എത്തുന്ന എഴുന്നള്ളത്ത് തിരിച്ച് പമ്പ് ഹൗസ് റോഡിലേക്ക് പ്രവേശിക്കുന്നു. പഴയ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ ഭാഗം സന്ദര്‍ശിച്ച്, കൊല്ലപ്പെരുവഴി ജംഗ്ഷന്‍ വഴി കാവിന്‍കുളങ്ങര ക്ഷേത്രം, വിരുത്തി, ചെമ്പകത്തിന്‍മൂട്, എറുമല വഴി മതില്‍ടുക്കില്‍ എത്തുന്നു. അവിടെ നിന്ന് റെയില്‍വേ ലൈനിന് സമീപത്തുകൂടി എസ്.എന്‍. പുരം വഴി വീണ്ടും പമ്പ് ഹൗസ് ജംഗ്ഷനിലെത്തി, ക്ഷേത്രം വക പഴയ പ്രധാന റോഡ് വഴി തിരികെ ദേവീസന്നിധിയില്‍ എത്തിച്ചേരും.

വിപുലമായ അന്നദാനവും കലാവിരുന്നും

ഉത്സവത്തിന് മാറ്റുകൂട്ടാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ആറ് ദിവസത്തെ അന്നദാനം: മുന്‍ വര്‍ഷങ്ങളില്‍ അഞ്ച് ദിവസമായിരുന്ന അന്നദാനസദ്യ ഇത്തവണ ആറ് ദിവസമായി വര്‍ദ്ധിപ്പിച്ചു. മാര്‍ച്ച് 24 മുതല്‍ 29 വരെ പുതിയ അന്നദാന മണ്ഡപത്തിലാണ് സദ്യ. 18 ഇനം കറികളോട് കൂടിയ വിപുലമായ സദ്യയാണ് ഒരുക്കുന്നത്.

പ്രതിദിനം ഇരുപതിനായിരത്തോളം ഭക്തര്‍ക്ക് ഭക്ഷണം വിളമ്പാനുള്ള സൗകര്യം ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്സവ ദിനങ്ങളില്‍ രാത്രിയില്‍ പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികളും കലാവിരുന്നും ക്ഷേത്ര സന്നിധിയില്‍ അരങ്ങേറും. അമ്മയുടെ അനുഗ്രഹം തേടി എത്തുന്ന ഭക്തസഹസ്രങ്ങളെ വരവേല്‍ക്കാന്‍ കരിക്കകം ഗ്രാമവും ക്ഷേത്ര പരിസരവും ഒരുങ്ങിക്കഴിഞ്ഞു.