SWARAJ WIFE| സ്വരാജിന്‍റെ ഭാര്യക്ക് വേണ്ടി ചട്ടങ്ങള്‍ മാറ്റി; ഒരു ലക്ഷം പിഴ അടച്ച് പിഎച്ച്ഡി ബിരുദം റെഡിയാക്കാന്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പുതിയ വ്യവസ്ഥ

Jaihind News Bureau
Saturday, June 14, 2025

സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാരുള്‍പ്പടെയുള്ളവരുടെ പ്രായപരിധി നാല്പത് വയസ്സായി തുടരവേ കോളേജ്- യൂണിവേഴ്‌സിറ്റി അധ്യാപകരുടെ നിയമന പ്രായപരിധി അന്‍പതായി ഉയര്‍ത്തിയത് സിപിഎം നേതാക്കന്മാരുടെ ഭാര്യമാരെ ഉന്നം വച്ചാണെന്ന ആരോപണം ശരി വയ്ക്കുന്നതിന്റെ തെളിവുകള്‍ പുറത്ത്. സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ ഭാര്യയ്ക്ക് അസിസ്റ്റന്റ് പ്രൊഫസറായി തുടരുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി വിവാദത്തില്‍ കുടുങ്ങിയ കണ്ണൂര്‍ സര്‍വ്വകലാശാല തന്നെയാണ് ഇപ്പോള്‍ ഒരു ലക്ഷം രൂപ പിഴയടച്ചാല്‍ നിശ്ചിത ഗവേഷണ കാലാവധി കഴിഞ്ഞ ആര്‍ക്കും പി.എച്ച്.ഡി നല്‍കാമെന്ന പുതിയ ഒരു വിവാദത്തിനു കൂടി തുടക്കം കുറിച്ചിരിക്കുന്നത്. ഈ ആനുകൂല്യം താല്‍ക്കാലികമാണെന്ന് മാത്രം.

2008 ല്‍, പി.എച്ച്.ഡി ബിരുദം നേടുന്നതിന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഗവേഷണത്തിന് രജിസ്റ്റര്‍ ചെയ്ത സിപിഎം നേതാവ് എം സ്വരാജിന്റെ ഭാര്യ സരിത മേനോന്‍, നിശ്ചിത പിഴ അടച്ച് തിരക്കിട്ട് തയ്യാറാക്കിയ പ്രബന്ധം മൂല്യനിര്‍ണ്ണയം നടത്തിച്ച് അഞ്ച് മാസത്തിനുള്ളില്‍ പി എച്ച് ഡി ബിരുദവും നേടി. കോളേജ് അധ്യാപകനിയമനത്തിന് നെറ്റ് യോഗ്യതയോ പി എച്ച് ഡി ബിരുദമോ ആണ് മിനിമം യോഗ്യത. സ്വരാജിന്റെ ഭാര്യ സരിത മേനോന്‍ നെറ്റ് യോഗ്യത നേടിയിട്ടില്ല. 2001 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് നേടിയ എംബിഎ ബിരുദം മാത്രമാണുള്ളത്.അതുകൊണ്ട് അധ്യാപക നിയമനത്തിന് പിഎച്ച്ഡി അനിവാര്യമാണ്.

ബിഎ, ബിടെക്, എല്‍.എല്‍.ബി പരീക്ഷകള്‍ വര്‍ഷങ്ങളായി പാസാകാത്തവര്‍ക്ക് വേണ്ടി സര്‍വകലാശാലകള്‍ മെഴ്‌സി ചാന്‍സ് പരീക്ഷകള്‍ നടത്തുന്ന പതിവുണ്ട്. എന്നാല്‍ ഒരു ലക്ഷം രൂപ പിഴ ഈടാക്കി സര്‍വ്വകലാശാലയുടെ ഏറ്റവും ഉന്നതമായ ഗവേഷണ ബിരുദം നേടുന്നതിന് ഒരു സര്‍വ്വകലാശാല മെഴ്‌സി ചാന്‍സ് അനുവദിക്കുന്നത് ഇതാദ്യമായാണ്. വിദേശങ്ങളില്‍ ജോലിചെയ്യുന്ന ഉന്നത ബിരുദധാരികളായ പരിചയസമ്പന്നരായ അധ്യാപകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളില്‍ നിയമനത്തിന് അവസരം ലഭിക്കുന്നതിന് വേണ്ടിയാണ്അധ്യാപകരുടെനിയമന പ്രായപരിധി50 വയസ്സായി ഉയര്‍ത്തുന്നതെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം.

സരിത നായര്‍ക്ക് ഇപ്പോള്‍ 48 വയസ്സ് പ്രായമുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെ പരിധിയില്‍ താമസിക്കുന്ന സരിത കണ്ണൂര്‍ സര്‍വ്വകലാശാലയിലായിരുന്നു പിഎച്ച്ഡി ക്ക് രജിസ്റ്റര്‍ ചെയ്തത്. നിയമ വിരുദ്ധമായി സ്വരാജിന്റെ ഭാര്യ സരിത മേനോന് സര്‍വ്വകലാശാല നല്‍കിയ പിഎച്ച്ഡി ബിരുദം റദ്ദാക്കണമെന്നും, കണ്ണൂര്‍ സര്‍വ്വകലാശാല കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നല്‍കിയ പിഎച്ച്ഡി ബിരുദങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണക്ക് നിവേദനം നല്‍കി.