Kamal haasan | കമല്‍ഹാസന്‍ മാപ്പ് പറയില്ല; ‘തഗ് ലൈഫ്’ കര്‍ണാടകയില്‍ തല്‍ക്കാലം റിലീസ് ചെയ്യില്ലെന്ന് നിലപാട്

Jaihind News Bureau
Tuesday, June 3, 2025

ബെംഗളൂരു: നടന്‍ കമല്‍ഹാസന്‍ തന്റെ പുതിയ ചിത്രമായ ‘തഗ് ലൈഫ്’ കര്‍ണാടകയില്‍ തല്‍ക്കാലം റിലീസ് ചെയ്യില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചൊവ്വാഴ്ച കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു. കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ചുള്ള കമല്‍ഹാസന്റെ പരാമര്‍ശങ്ങളെ തുടര്‍ന്ന് കോടതി നേരത്തെ നടത്തിയ രൂക്ഷമായ നിരീക്ഷണങ്ങള്‍ക്ക് മറുപടി നല്‍കി . ചിത്രത്തിന്റെ റിലീസിനും പ്രദര്‍ശനത്തിനും അനുമതി തേടിയുള്ള ഹര്‍ജി പരിഗണിക്കവെ, കാത്തിരിക്കാന്‍ തയ്യാറാണെന്ന് കമല്‍ഹാസന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. തല്‍ക്കാലം കര്‍ണാടകയില്‍ സിനിമ റിലീസ് ചെയ്യില്ലെന്നും സീനിയര്‍ അഭിഭാഷകന്‍ ധ്യാന്‍ ചിന്നപ്പ അറിയിച്ചു.

നിര്‍മ്മാതാക്കളുടെ നിയമസംഘം കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സുമായി ചര്‍ച്ചകള്‍ക്കായി ഒരാഴ്ചത്തെ സാവകാശം തേടി. കെഎഫ്സിസിക്ക് നടന്‍ അയച്ച കത്തും അഭിഭാഷകന്‍ ഹാജരാക്കി. കന്നഡ ഭാഷയോടും ജനങ്ങളോടുമുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ ബഹുമാനം കത്തില്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. ‘അദ്ദേഹം നടത്തിയ ഒരു പ്രസ്താവന കാരണം, മറ്റൊന്ന് പറയാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കരുത്. എല്ലാവര്‍ക്കും സ്വയം അഭിപ്രായം പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. അഭിഭാഷകന്‍ വാദിച്ചു.

ജസ്റ്റിസ് നാഗപ്രസന്ന ഇതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്: ‘ക്ഷമാപണത്തിന് നിര്‍ബന്ധിച്ചില്ല. പക്ഷേ, അത് അദ്ദേഹം കാണിക്കേണ്ടിയിരുന്ന മര്യാദയായിരുന്നു. അഭിപ്രായങ്ങള്‍ വ്യക്തമാക്കാന്‍ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്, എന്നാല്‍ ക്ഷമാപണം നടത്താന്‍ ഒരു വഴി മാത്രമേയുള്ളൂ. കത്തില്‍ ക്ഷമാപണം ചെയ്യുന്ന വാചകം കാണാനില്ല. അത് ഒഴികെ ഈ പ്രസ്താവനയിലെ മറ്റെല്ലാം ശരിയാണ്.

‘നിങ്ങള്‍ ഈഗോയില്‍ ഉറച്ചുനില്‍ക്കുകയാണ്. പൊതുജനങ്ങളുടെ വികാരങ്ങളാണ് വ്രണപ്പെട്ടത്,’ ജസ്റ്റിസ് നാഗപ്രസന്ന അഭിപ്രായപ്പെട്ടു. തുടര്‍ന്ന് കോടതി വ്യക്തമായി ചോദിച്ചു, ‘ക്ഷമിക്കണം’ എന്ന് പറഞ്ഞ് നിങ്ങള്‍ക്ക് ഇത് അവസാനിപ്പിച്ചുകൂടേ?’ . മറ്റൊരു ഭാഷയെ അപമാനിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും ദുരുദ്ദേശമുള്ളിടത്ത് മാത്രമേ ക്ഷമാപണം ആവശ്യമുള്ളൂ എന്നും കമല്‍ഹാസന്റെ അഭിഭാഷകന്‍ നിലപാടെടുത്തു. അത് കോടതിക്ക് ബോധ്യമായില്ല.

വിഷയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകന്‍ പറഞ്ഞു, ‘ഈ വിഷയം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ വ്യവസായത്തില്‍ എല്ലാവര്‍ക്കും നിലനില്‍ക്കണം. തമിഴ് സിനിമകള്‍ കര്‍ണാടകയില്‍ റിലീസ് ചെയ്യും… കന്നഡ സിനിമകളും റിലീസ് ചെയ്യും. ആര്‍ക്കും രാജ്യത്തെ വിഭജിക്കാന്‍ കഴിയില്ല.’
ജസ്റ്റിസ് നാഗപ്രസന്ന പ്രതികരിച്ചു, ‘ആരും രാജ്യത്തെ വിഭജിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നില്ല.’അഭിഭാഷകന്‍ ഉപസംഹരിച്ചു, ‘അദ്ദേഹത്തിന് പറയാനുള്ളത് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍, കര്‍ണാടകയില്‍ സിനിമ റിലീസ് ചെയ്യാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല.’ഹര്‍ജിക്കാരന് തല്‍ക്കാലം കര്‍ണാടകയില്‍ സിനിമ റിലീസ് ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് രേഖപ്പെടുത്തിക്കൊണ്ട്, ബന്ധപ്പെട്ട എല്ലാ കക്ഷികളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതുവരെ കേസ് മാറ്റിവെക്കാനുള്ള അഭ്യര്‍ത്ഥന ഹൈക്കോടതി അംഗീകരിച്ചു. കേസ് അടുത്ത വാദം കേള്‍ക്കുന്നതിനായി ജൂണ്‍ 10 ന് വൈകുന്നേരം 3.30 ലേക്ക് മാറ്റി.