കല്ലടയുടെ ക്രൂരതകള്‍ അവസാനിക്കുന്നില്ല; ഭക്ഷണത്തിന് നിര്‍ത്തിയിട്ട് 23കാരിയെ കയറ്റാതെ പോയി; പിന്നാലെ പോയി കയറിയപ്പോള്‍ ജീവനക്കാരുടെ മോശം പെരുമാറ്റം

Jaihind Webdesk
Monday, June 3, 2019

Suresh-Kallada

യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിക്കുകയും സ്ത്രീകള്‍ക്ക് മാന്യമായ പരിഗണന നല്‍കാതെയും വാര്‍ത്തകളില്‍ സജീവമായിരുന്ന കല്ലട അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകളുടെ ക്രൂരതകള്‍ തുടരുന്നു. കഴിഞ്ഞദിവസം 23കാരിയായ സ്റ്റെല്ല എന്ന യുവതിക്കാണ് കല്ലട ജീവനക്കാരുടെ മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. രാത്രി യാത്രക്കിടെ ഹൈവേയില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയതിന് ശേഷം മുന്നറിയിപ്പില്ലാതെ യുവതിയെ കയറ്റാതെ ബസ് യാത്രപുറപ്പെടുകയായിരുന്നു കല്ലടയുടെ ബസ്. അഞ്ച് മിനുട്ടോളം ബസിന് പിന്നാലെ യുവതിക്ക് ഓടേണ്ടി വന്നു. ദി ന്യൂസ്മിനുട്ട് വെബ്‌സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്.

ഞായറാഴ്ച വൈകീട്ട് 6.45നാണ് സ്റ്റെല്ല കഴക്കൂട്ടത്ത് നിന്ന് ബസില്‍ കയറിയത്. രാത്രി 10.30ന് തിരുനെല്‍വേലിയില്‍ ഭക്ഷണത്തിനായി നിര്‍ത്തി. 15 മിനുട്ടിനുള്ളില്‍ ഭക്ഷണം കഴിച്ച് കഴിഞ്ഞെങ്കിലും. എന്നാല്‍ അപ്പോഴേക്കും യാതൊരു മുന്നറിയിപ്പുമില്ലാതെ ബസ് എടുത്തതായി സ്റ്റെല്ല ന്യൂസ് മിനിട്ടിനോട് പറഞ്ഞു. അവിടെ ഉണ്ടായിരുന്നവരെല്ലാം ബസുകാരെ ഉറക്കെ വിളിച്ചിരുന്നു. ഒരു കാര്‍ ബസിനെ പിന്തുടര്‍ന്ന് അവരെ തടഞ്ഞു. എന്നാല്‍ അപ്പോളും ബസ് തിരിച്ചുവന്നില്ല. എനിക്ക് ഓടിയെത്തേണ്ടി വന്നു. ബസിലെത്തിയപ്പോള്‍ അവര്‍ ക്ഷമ ചോദിക്കാന്‍ പോലും തയ്യാറായില്ല. ഡ്രൈവര്‍ മോശമായി പെരുമാറുകയാണുണ്ടായത്. പിന്നീട് സ്റ്റെല്ലയുടെ സുഹൃത്ത് ഡ്രൈവറെ വിളിച്ച് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ മോശമായാണ് സംസാരിച്ചത്. യാത്രക്കാര്‍ കയറിയോ ഇല്ലയോ എന്ന് നോക്കേണ്ട കാര്യമില്ലെന്നും കല്ലടയോടാണ് നിങ്ങള്‍ സംസാരിക്കുന്നതെന്നും ഡ്രൈവര്‍ പറഞ്ഞു.

ഏപ്രിലില്‍ കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേയ്ക്ക് പോവുകയായിരുന്ന രണ്ട് യാത്രക്കാരെ കല്ലട ബസുകാര്‍ മര്‍ദ്ദിച്ച സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. ബംഗളൂരുവിലേയ്ക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഏഴ് കല്ലട സ്റ്റാഫുകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.