‘പൊലീസ് അന്വേഷണം മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങള്‍ക്ക് അനുസരിച്ച്’ ; ഗുരുതര ആരോപണങ്ങളുമായി ഹാരിസിന്‍റെ കുടുംബം

Jaihind News Bureau
Friday, November 27, 2020

 

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച ഹാരിസിന്‍റെ കുടുംബം. പൊലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായതായും തങ്ങള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷിച്ചത് മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണെന്നും കുടുംബം ആരോപിച്ചു.

ഹാരിസ് മരണപ്പെട്ടതിന് പിന്നില്‍ ജീവനക്കാരുടെ വീഴ്ചയാണെന്ന് സമ്മതിക്കുന്ന  നഴ്സിംഗ് സുപ്രണ്ടിന്‍റെ ശബ്ദ സന്ദേശം നേരത്തെ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ ഹാരിസിന്‍റെ കുടുംബം പരാതിയുമായി കളമശ്ശേരി പൊലീസിനെ സമീപിച്ചു. എന്നാൽ കുടുംബം നല്‍കിയ പരാതി വ്യാജമാണെന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.  ഇതുകൊണ്ടാകും  അന്വേഷണം ഈ രീതിയില്‍ അവസാനിക്കപ്പെട്ടതെന്നും തങ്ങൾക്ക് നീതി ലഭിച്ചില്ലെന്നും കുടുംബം പരാതിപ്പെടുന്നു.

കഴിഞ്ഞ ജൂലൈ 20നാണ് ഹാരിസ് മരണപ്പെട്ടത്. എന്നാൽ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ജൂലൈ 24 എന്ന് തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റേതെങ്കിലും ഹാരിസിന്‍റെ മരണമാണോ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പരാതിയുമായി മുന്നോട്ട് പോകുമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കുമെന്നും തങ്ങൾക്ക് നീതി ലഭിക്കുന്നത് വരെ പോരാടുമെന്നും ഹാരിസിന്‍റെ കുടുംബം അറിയിച്ചു.

കളമശ്ശേരി മെഡിക്കല്‍ കേളേജില്‍ കൊവിഡ് ചികിത്സയിലിരിക്കെ രോഗികള്‍ മരിച്ചതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് പരാതി അന്വേഷിച്ച പൊലീസും ആരോഗ്യവകുപ്പും നല്‍കിയ റിപ്പോര്‍ട്ടിൽ പറയുന്നത്. രോഗികളുടെ മരണം കൊവിഡ് ആന്തരിക അവയവങ്ങളെ ബാധിച്ചത് കാരണമെന്നാണ് ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.

ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കേസെടുക്കാന്‍ കഴിയില്ലെന്നും പരാതി നല്‍കിയ  ഹാരിസിന്‍റെയും അശോകപുരം സ്വദേശി ജമീലയുടെയും ബന്ധുക്കളെ കളമശ്ശേരി പൊലീസും അറിയിച്ചിട്ടുണ്ട്. പൊലീസ് കൃത്യമായ തെളിവുകൾ ശേഖരിക്കാതെയാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് കുടുംബം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.