‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് വിവാദം: ഇടത് അധ്യാപക സംഘടനാ നേതാവ് റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പുതല അന്വേഷണം

 

തിരുവനന്തപുരം: വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തില്‍ ഇടത് അധ്യാപക സംഘടനാ നേതാവ് റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിലിന്‍റെ പരാതിയിലാണ് നടപടി. തോടന്നൂർ എഇഒയെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതിനായി ചുമതലപ്പെടുത്തി. ഡിവൈഎഫ്ഐ നേതാവും അധ്യാപകനുമായ റിബേഷ് സർവീസ് ചട്ടം ലംഘിച്ചു എന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നല്‍കിയത്. വർഗീയ പ്രചരണം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

ഷാഫി പറമ്പിലിനെതിരായ സ്ക്രീൻഷോട്ട് റിബേഷ് പ്രചരിപ്പിച്ചിരുന്നതായി പോലീസിന്‍റെ അന്വേഷണ റിപ്പോർട്ടിൽ
വ്യക്തമാക്കിയിരുന്നു. വിവാദ കാഫിര്‍ സ്ക്രീന്‍ ഷോട്ട് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ആദ്യമായി പോസ്റ്റ് ചെയ്തത് ഡിവൈഎഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്‍റ് റിബേഷാണെന്ന ആരോപണവുമായി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം രംഗത്തെത്തിയിരുന്നു. ആറങ്ങോട്ട് എംഎല്‍പി സ്കൂള്‍ അധ്യാപകനായ റിബേഷുള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാനാണ് പോലീസിന്‍റെ ശ്രമമെന്നും കാസിം ആരോപിച്ചിരുന്നു. വിവാദങ്ങൾക്കിടയിലാണ് ഇപ്പോൾ വകുപ്പുതല അന്വേഷണം ആരംഭിച്ചത്.

Comments (0)
Add Comment