മാസപ്പടി കേസില്‍ കുടുങ്ങുമെന്ന് ഉറപ്പുള്ളതിനാലാണ് മാധ്യമങ്ങള്‍ തന്റെ രക്തത്തിന് മുറവിളികൂട്ടുകയാണെന്ന് പറഞ്ഞു കൊണ്ട് പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിക്കുകയും മാധ്യമ പ്രവര്‍ത്തകരുടെമേല്‍ കുതിര കയറുകയും ചെയ്തത്. എസ്.എഫ്.ഐ.ഒ കുറ്റപത്രം നല്‍കിയ കേസില്‍ ആദായനികുതി വകുപ്പും സമാനമായ കണ്ടെത്തല്‍ നടത്തിയിട്ടുണ്ട്. രണ്ട് സുപ്രധാന ഏജന്‍സികളുടെ കണ്ടെത്തലുകളെയാണ് മുഖ്യമന്ത്രി നിഷേധിക്കുന്നത്. ഇടപാടുകളില്‍ കള്ളപ്പണത്തിന്റെ അംശം ഉള്ളതിനാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വിശദീകരണം തേടിയിട്ടുണ്ട്.
മകളുടെ ഭാഗം കേട്ടില്ലെന്നു പറഞ്ഞാണ് ഇതുവരെ മുഖ്യമന്ത്രി പ്രതിരോധം സൃഷ്ടിച്ചിരുന്നത് . വിശദമായ അന്വേഷണത്തില്‍ സേവനം നല്‍കാതെ വീണാ വിജയന്റെ കമ്പനി 2.7 കോടി രൂപ കൈപ്പറ്റിയെന്ന ഗുരുതരമായ കണ്ടെത്തലാണ് എസ്എഫ്‌ഐഒ നടത്തിയിരിക്കുന്നത്. ലഭിച്ച കള്ളപ്പണത്തിന് ജിഎസ്ടി അടച്ചെന്നു പറഞ്ഞ് തടിതപ്പാനാണ് ഇപ്പോള്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത്. എകെജി സെന്ററിന്റെ വിലാസം ഉപയോഗിച്ച് എക്‌സാലോജിക് കമ്പനി നടത്തിയ ദുരൂഹമായ ഇടപാടുകള്‍ക്ക് എതിരെ പിണറായിയെ ഭയന്ന് പാര്‍ട്ടി സഖാക്കള്‍ ഒരക്ഷരം ഉരിയാടുന്നില്ല.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് പിണറായി വിജയനെതിരേ കേന്ദ്ര ഏജന്‍സികള്‍ രംഗത്തു വന്നിരുന്നു. കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്ത് നടത്തിയെന്ന് നരേന്ദ്രമോഡി പ്രസംഗിക്കുക വരെയുണ്ടായി . എന്നാല്‍ അതിനുശേഷം കേസുകള്‍ എല്ലാം അവസാനിപ്പിച്ച് തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കി പിണറായി വിജയനെ വിജയിപ്പിക്കുകയാണ് ബിജെപി ചെയ്തത്. അഴിമതിയിലും, വര്‍ഗീയതയിലും കൂട്ടുകച്ചവടം നടത്തി ചരിത്രം ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ആ ശ്രമം വിലപ്പോവില്ലെന്ന യഥാര്‍ത്ഥ്യം ജനാധിപത്യ കേരളം നിങ്ങളെ ഓര്‍മിപ്പിക്കുന്നു