കണ്ണൂര്‍ എടക്കാടും സില്‍വര്‍ലൈന്‍ സര്‍വേയ്ക്കെതിരെ പ്രതിഷേധം. സര്‍വേക്കല്ല് പ്രതിഷേധക്കാര്‍ പിഴുതുനീക്കി. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. അറിയിപ്പൊന്നും നല്‍കാതെയാണ് ഉദ്യോഗസ്ഥരെത്തിയതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സര്‍വേ നിയമപ്രകാരമെന്ന് ഉദ്യോഗസ്ഥര്‍. ഗസറ്റ് വിജ്ഞാപനം ഉള്‍പെടെ വന്നതിനുശേഷമാണ് സര്‍വേ എന്ന് ഉദ്യോഗസ്ഥര്‍. പഞ്ചായത്തിലും വില്ലേജ് ഓഫിസിലും അറിയിച്ചിട്ടുണ്ട്.
അതേസമയം, സില്‍വര്‍ലൈനിലെ സാങ്കേതിക എതിര്‍പ്പുകളില്‍ സംവാദത്തിന് കെ റെയില്‍. എതിര്‍പ്പുന്നയിച്ചവരെ സംവാദത്തിന് ക്ഷണിച്ചു. വ്യാഴാഴ്ച തിരുവനന്തപുരത്താണ് സംവാദം. സാധ്യതാപഠനത്തിലുണ്ടായിരുന്ന അലോക് വര്‍മയ്ക്കും ക്ഷണമുണ്ട്. അതേസമയം പ്രതിഷേധങ്ങള്‍ അവഗണിച്ച് സില്‍വര്‍ലൈന്‍ സര്‍വേനടപടികള്‍ തുടരാനാണ് കെ റെയില്‍ തീരുമാനം. പ്രതിഷേധത്തിന് സാധ്യത കുറഞ്ഞ സ്ഥലങ്ങളില്‍ ഇന്ന് സര്‍വേ തുടരും. കണ്ണൂരില്‍ ചാല മുതൽ തലശ്ശേരിവരെയുള്ള ഭാഗങ്ങളിലാണ് കല്ലിടൽ ബാക്കിയുളളത്.