തിരുവനന്തുപുരം: ലക്ഷദ്വീപ് അഡ്മനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ കടുത്ത വിമർശനവുമായി കെ. മുരളീധരന്‍ എം.പി. ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന സമീപനമാണ് അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിക്കുന്നതെന്നും പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെ ഏക ഗുണ്ടാ അഡ്മിനിസ്‌ട്രേറ്ററാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിലെ കാര്യങ്ങളെല്ലാം കൈവിട്ടുപോയെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.
ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ലക്ഷദ്വീപില്‍ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി ഇന്ന് സര്‍വ്വ കക്ഷി യോഗം ചേരുന്നുമുണ്ട്. ഓണ്‍ലൈന്‍ വഴിയുള്ള യോഗത്തില്‍ ദ്വീപിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കും.
ഇതിനിടെ ജീവനക്കാരുടെ അധ്യാപകരുടെയും കുറവ് ചൂണ്ടിക്കാട്ടി 15ഓളം സ്‌കൂളുകളാണ് ലക്ഷദ്വീപില്‍ പൂട്ടിയത്. കില്‍ത്താനില്‍ മാത്രം അഞ്ച് സ്‌കൂളുകള്‍ പൂട്ടി. ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്ഥരെ മറ്റു ദ്വീപുകളിലേക്ക് അടിയന്തരമായി സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. ലക്ഷദ്വീപിന്‍റെ ചുമതലയുള്ള കളക്ടര്‍ കൊച്ചിയില്‍ ഇന്ന് മാധ്യമങ്ങളെ കാണും.