K FON| എട്ടു വര്‍ഷംകൊണ്ട് ഒരു ലക്ഷം കണക്ഷന്‍ മാത്രം; കെ ഫോണ്‍ വന്‍ പരാജയവും കൊടിയ അഴിമതിയും: രഞ്ജിത്ത് ബാലന്‍

Jaihind News Bureau
Monday, July 28, 2025

സര്‍ക്കാര്‍ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന കെ ഫോണ്‍ വലിയ പരാജയവും കൊടിയ അഴിമതിയുമാണെന്ന് ആള്‍ ഇന്ത്യാ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത്ത് ബാലന്‍ ആരോപിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം പേര്‍ക്ക് ഇന്റെര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് പറഞ്ഞുകൊണ്ടാണ് 2017 ല്‍ സര്‍ക്കാര്‍ കെ ഫോണ്‍പദ്ധതി തുടങ്ങിയത്. എന്നാല്‍ എട്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ കേവലം ഒരു ലക്ഷം കണക്ഷനുകള്‍ നല്‍കാന്‍ മാത്രമേ കഴിഞ്ഞുള്ളു. അതില്‍ തന്നെ 24000 കണക്ഷനുകള്‍ സര്‍ക്കര്‍ ഓഫീസുകളിലേതാണ്. എന്നാല്‍ കെ ഫോണ്‍ കണക്ഷനുകള്‍ ഉപേക്ഷിച്ചുകൊണ്ട് മറ്റു സേവനദാതാക്കളിലേക്ക് മാറാന്‍ ഈ വകുപ്പുകള്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. അടിക്കടിയുണ്ടാകുന്ന തടസങ്ങള്‍, വേഗതക്കുറവ്, പരാതികള്‍ പരിഹരിക്കാനെടുക്കുന്ന കാലതാമസം ഇവയെല്ലാം കെ ഫോണിനെ വലിയ പരാജയമാക്കി മാറ്റിയിരിക്കുകയാണ്. കെ ഫോണ്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളെല്ലാം സ്വകാര്യ സേവനദാതാക്കളിലേക്ക് മാറാന്‍ ഇപ്പോള്‍ തന്നെ അപേക്ഷ നല്‍കിക്കഴിഞ്ഞു.കെ ഫോണുമായി ഇരുന്നാല്‍ സംസ്ഥാന ഭരണം തന്നെ സ്തംഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണെന്ന് അ്ദ്ദേഹം വ്യക്തമാക്കി.

കൊടിയ അഴിമതിയാണ് കെ ഫോണ്‍ എന്ന് തുടക്കത്തിലേ പ്രതിപക്ഷം പറഞ്ഞിരുന്നു. 1500 കോടിയുടെ പദ്ധതിയെന്നാണ് സര്‍ക്കാര്‍ തുടക്കത്തിലേ പറഞ്ഞിരുന്നത്. സത്യത്തില്‍ 1500 കോടിക്ക് എന്താണ് നടന്നതെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. എഐ ക്യാമറ അഴിമതിയില്‍ ഭാഗഭാക്കായ കമ്പനികള്‍ ഈ കെഫോണ്‍ അഴിമതിയിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നുമുള്ള ആരോപണവും ശക്തമാണ്.

സ്വകാര്യമേഖലയില്‍ നിരവധി ഇന്റെര്‍നെറ്റ് സേവനദാതാക്കളുണ്ട്. ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് പോലുള്ള ബഹുരാഷ്ട്ര കമ്പനികളും ഇന്ത്യയിലേക്ക് വന്നുകഴിഞ്ഞു. ഇതോടെ കുറഞ്ഞ വിലയില്‍ മെച്ചപ്പെട്ട ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുകയാണ്. അപ്പോള്‍ കേരളാ സര്‍ക്കാര്‍ എന്തിനാണ് കെ ഫോണ്‍ പോലെയൊരു വെള്ളാനയുമായി മുന്നോട്ടു പോകുന്നത്. ജനങ്ങളെയല്ല മറ്റു ചില കേന്ദ്രങ്ങളെ സേവിക്കാന്‍ വേണ്ടിയാണിതെന്ന് വ്യക്തം. 2017 ന് ശേഷം ഒരു ഐടി പോളിസി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ലോകം മുഴുന്‍ ഓരോ ദിവസവും ടെക്നോളജി മാറിക്കൊണ്ടിരിക്കുകയാണ്. വലിയമാറ്റങ്ങള്‍ക്കാണ് ഇന്റെര്‍നെറ്റ് സേവനരംഗം ഇന്ന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ടെലിഫോണ്‍ വഴിയുള്ള ഡയല്‍അപ്പ് ഇന്റെര്‍നെറ്റില്‍ തുടങ്ങി ബ്രോഡ്ബാന്‍ഡ് – ഫൈബര്‍ ഒപ്റ്റിസിലൂടെ ഇപ്പോള്‍ 4ജി, 5ജി യിലെത്തി എത്രയും പെട്ടന്ന് സാറ്റലൈറ്റ് ഇന്റെര്‍നെറ്റിലേക്ക് മാറാന്‍ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ ടെക്നോളജി ആറുമാസം കഴിഞ്ഞാല്‍ ഉപയോഗ ശൂന്യമാകുന്ന അവസ്ഥയാണ്. ഒരു ഫെസിലിറ്റേറ്ററായി മാറി സ്വകാര്യ സേവനദാതാക്കളെ കാര്യക്ഷമമായി ഉപയോഗിച്ച് കുറഞ്ഞ ചിലവില്‍ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

കെ ഫോണ്‍ പോലുള്ള അഴിമതികള്‍ വലിയ തോതില്‍ ബാധിക്കുന്നത് സാധാരണക്കാരെയാണ്. ഒരു സര്‍ക്കാര്‍ ഓഫീസില്‍ സേവനം ലഭിക്കാനായി ചെല്ലുന്നയാള്‍ കാര്യം നടത്തിക്കിട്ടാന്‍ ദിവസങ്ങളോ മാസങ്ങളോ കാത്തിരിക്കേണ്ട സ്ഥിതിയാണ് കെ ഫോണിലൂടെ സംജാതമായിരിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന വലിയ അഴിമതികളുടെ ഇരകള്‍ സാധാരണ മനുഷ്യരാണ് എന്നോര്‍ക്കണമെന്നും രഞ്ജിത്ത് ബാലന്‍ പ്രസ്താവനയില്‍ പറഞ്ഞു.