കെ.സി. വേണുഗോപാല്‍ ലോക്സഭ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍

Jaihind Webdesk
Friday, August 16, 2024

 

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപിക്ക് പുതിയ ചുമതല. പിഎസി അധ്യക്ഷനായി തിരഞ്ഞെടുത്തു. പാര്‍ലമെന്‍റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അധ്യക്ഷനായാണ് കെ.സി. വേണുഗോപാലിനെ നിയമിച്ചത്.വെെകിട്ടോടെയാണ് പാര്‍ലമെന്‍റ് സ്റ്റാന്‍റിംഗ് കമ്മിറ്റികളെ പ്രഖ്യാപിച്ചത്.

പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനായി കെ.സി. വേണുഗോപാല്‍ എംപിയെ ലോക്‌സഭാ സ്പീക്കര്‍ നിയമിച്ചു. കെ.സി. വേണുഗോപാല്‍ എംപി ചെയര്‍മാനായ കമ്മിറ്റിയില്‍ മൊത്തം 22 അംഗങ്ങളാണുള്ളത്. അതില്‍ 15 പേര്‍ ലോക്‌സഭയില്‍ നിന്നും ഏഴുപേര്‍ രാജ്യസഭയില്‍ നിന്നുമാണ്. അമര്‍ സിംഗ്, ലോക്‌സഭയിലെ ഡിഎംകെ ഫ്ലോര്‍ ലീഡര്‍ ടി.ആര്‍. ബാലു, സമാജ്വാദി പാര്‍ട്ടി നേതാവ് ധര്‍മേന്ദ്ര യാദവ് എന്നിവരാണ് സമിതിയിലെ ലോക്‌സഭയിലെ പ്രധാന പ്രതിപക്ഷ അംഗങ്ങള്‍. എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ.സി വേണുഗോപാലിന് ലഭിച്ചിരിക്കുന്ന പുതിയ ചുമതലയാണ് പിഎസി അധ്യക്ഷനായി തിരഞ്ഞെടുത്തത്.

പാര്‍ലമെന്‍റ് അനുവദിച്ച പണം സര്‍ക്കാര്‍ ആവശ്യാനുസരണം ചെലവഴിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് ഈ സമിതിയുടെ പ്രധാന ചുമതല. ബിജെപിയുടെ അപരാജിത സാരംഗി മാത്രമാണ് സമിതിയിലെ ലോക്‌സഭയില്‍ നിന്നുള്ള ഏക വനിതാ എംപി. ബിജെപി എംപിമാരായ ജഗദാംബിക പാല്‍, സി.എം. രമേഷ്, ത്രിവേന്ദ്ര സിംഗ് റാവത്ത്, തേജസ്വി സൂര്യ എന്നിവരും ടിഡിപി എംപി മഗുന്ത ശ്രീനിവാസ്ലു റെഡ്ഡി, ജനസേന എംപി വല്ലഭനേനി ബാലഷോരി എന്നിവരും ഉള്‍പ്പെടുന്നു. കെ.സി. വേണുഗോപാലിന്‍റെ രാഷട്രീയ ജീവിതത്തിലെ മറ്റൊരു അംഗീകാരമാണ് പുതിയ സ്ഥാനം.