റാങ്ക് ലിസ്റ്റ് വന്നിട്ടും നിയമനമില്ല; ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീരിന് ഉത്തരവാദി സര്‍ക്കാര്‍: കെ.സി വേണുഗോപാല്‍

Jaihind News Bureau
Tuesday, March 10, 2026

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന എല്‍.പി സ്‌കൂള്‍ ടീച്ചര്‍ റാങ്ക് ഹോള്‍ഡര്‍മാരുടെ അവസ്ഥ കേരളത്തിന് തന്നെ അപമാനമാണെന്ന് കെ.സി വേണുഗോപാല്‍ എം.പി. സഹനസമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിക്കുന്നതായി അദ്ദേഹം  വ്യക്തമാക്കി.

റാങ്ക് ലിസ്റ്റ് വന്ന് പത്തുമാസം കഴിഞ്ഞിട്ടും സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ഒരാളെപ്പോലും നിയമിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പി.എസ്.സി സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ നടപടി. യൂണിവേഴ്‌സിറ്റി ഒന്നാം റാങ്ക് ജേതാക്കള്‍ക്ക് പോലും ജോലി ലഭിക്കാത്ത സാഹചര്യമാണുള്ളത്.

കുട്ടികളുടെ കുറവ് മൂലം ഡിവിഷന്‍ ഫോള്‍ സംഭവിക്കുന്നു എന്ന സാങ്കേതികത്വം പറഞ്ഞ് സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം 1:25 ആയി കുറച്ചും, ഹെഡ്മാസ്റ്റര്‍ തസ്തികകള്‍ കൃത്യമായി റെഗുലറൈസ് ചെയ്തും നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.