നടിയെ ആക്രമിച്ച കേസിൽ ഗണേഷ്കുമാർ എംഎല്‍എയുടെ പങ്ക് അന്വേഷിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല. ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യേണ്ടതെങ്ങനെയെന്ന് ഇടതുമുന്നണി ഒരിക്കല്‍ കൂടി കാണിച്ചു തന്നിരിക്കുകയാണെന്നും സൂപ്പര്‍ താരത്തെ അഴിക്കുള്ളിലാക്കി എന്ന് ആവര്‍ത്തിക്കുന്നവര്‍ തന്നെ അതേ താരത്തെ രക്ഷിക്കാനുമുള്ള വഴി നോക്കുകയാണെന്നും ചാമക്കാല ഫേസ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :
ഗണേഷ്കുമാർ MLA യുടെ പങ്ക് അന്വേഷിക്കണം….
ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യേണ്ടതെങ്ങനെയെന്ന് ഇടതുമുന്നണി ഒരിക്കല്‍ കൂടി കാണിച്ചു തന്നു..
സൂപ്പര്‍ താരത്തെ അഴിക്കുള്ളിലാക്കി എന്ന് ആവര്‍ത്തിക്കുന്നവര്‍ അതേ താരത്തെ രക്ഷിക്കാനുമുള്ള വഴി നോക്കുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ ഇടതുമുന്നണി എംഎല്‍എയുടെ സെക്രട്ടറി അറസ്റ്റിലായതിനെക്കുറിച്ച് വനിതാവിമോചന പ്രവര്‍ത്തകരും ചലച്ചിത്രലോകവും പുലര്‍ത്തുന്ന മൗനം അതിശയകരമാണ്.
പത്തനാപുരം എംഎല്‍എയുടെ ഓഫീസില്‍ നിന്നാണ് കോളിളക്കം സൃഷ്ടിച്ച ഒരു പീഡനക്കേസ് അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടായത്!
ഗണേഷ് കുമാര്‍ വഴിയല്ലാതെ ഈ കേസ്സുമായി പ്രദീപ് കോട്ടത്തലയ്ക്ക് എന്തുബന്ധം?
സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണെന്ന് പകല്‍പോലെ വ്യക്തമായിരിക്കെ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ തയാറാകാത്തതെന്ത് ?
ജയിലിലായ സെക്രട്ടറിയെ പുറത്താക്കിയെന്ന് എംഎല്‍എയുടെ വിചിത്രമായ ന്യായീകരണവും !
സ്ത്രീ സുരക്ഷയുടെ പേരില്‍ ജനാധിപത്യവിരുദ്ധ നിയമങ്ങള്‍ പോലും കൊണ്ടുവരുന്ന മുഖ്യമന്ത്രിക്ക് ഘടകകക്ഷി എംഎല്‍എയോട് വിശദീകരണം തേടാന്‍ തോന്നാത്തതെന്ത് ?
അതേ അച്ഛന്‍റെ കാര്യത്തിലെന്നതുപോലെ മകന്‍റെ കാര്യത്തിലും നാണംകെട്ട ഇരട്ടത്താപ്പാണോ നയം ?
ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ അഴിമതിയ്ക്കും ഗണേഷ് കുമാറിന്‍റ കാര്യത്തില്‍ സ്ത്രീ സുരക്ഷയ്ക്കും വേറെ നിര്‍വചനമുണ്ടോയെന്ന് അഭിനവ ബുദ്ധിജീവികള്‍ വ്യക്തമാക്കണം.