പ്രളയ ദുരിതാശ്വാസ തട്ടിപ്പ് ചോദ്യം ചെയ്ത വിവരാവകാശ പ്രവർത്തകന് ക്രൂര മർദ്ദനം

Jaihind Webdesk
Tuesday, April 9, 2019

പ്രളയ ദുരിതാശ്വാസ തട്ടിപ്പ് നടത്തിയ ഇടുക്കി എം.പി ജോയ്‌സ് ജോർജിന്‍റെ സഹോദരന്‍റെ കരാർ ജോലികളുടെ വിവരാവകാശം ചോദിച്ച വിവരാവകാശ പ്രവർത്തകന് ക്രൂര മർദ്ദനം. തട്ടിപ്പ് നടത്തിയ എം.പി.യുടെ സഹോദരന്‍റെ സാന്നിദ്ധ്യത്തിൽ പങ്കാളിയായ മറ്റൊരു കരാറുകാരനാണ് വിവരാവകാശ പ്രവർത്തകൻ വി.എൻ സജിയെ മർദ്ദിച്ചത്.

ഇടുക്കി എം.പി. ജോയ്സ് ജോർജിന്‍റെ സഹോദരന്‍റെ നിർമ്മാണ ജോലികളുടെ വിവരാവകാശം നീയാണോടാ ചോദിച്ചത് എന്നു ആക്രോശിച്ചു കൊണ്ടായിരുന്നു മർദ്ദനം ഒരു കാറിൽ എം.പി.യുടെ സഹോദരനും മറ്റൊരു കാറിൽ ഇയാളുടെ കൂട്ടാളിയും എത്തി പൈനാവ് ട്രഷറിയ്ക്ക് സമീപം വച്ച് മർദ്ദിക്കുകയായിരുന്നു. സഹോദരൻ എം.പി. ആയതിന്‍റെ മറവിൽ അധികാര ദുർവിനിയോഗം നടത്തി സഹോദരനെ കേസിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണെന്ന് കെ.പി.സി.സി. മൈനോറിറ്റി വിഭാഗം കോ- ഓർഡിനേറ്റർ മനോജ് കോക്കാട്ട് കുറ്റപ്പെടുത്തി.

അധികാരം ഉപയോഗിച്ച് സ്വന്തം താല്പര്യം മാത്രം സംരക്ഷിക്കുന്നവരെ ജനം തിരിച്ചറിയണമെന്നും മനോജ് പറഞ്ഞു. തമിഴ് പട്ടികജാതിക്കാരുടെ ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതു പട്ടയം ദേവികുളം സബ്ബ് കളക്ടർ റദ്ദു ചെയ്തതും, പള്ളിവാസലിൽ കെ.എസ്.ഇ.ബി.യുടെ ഭൂമി എം.പി.യുടെ സഹോദരൻ കോടികൾക്ക് മറിച്ച് വിറ്റതും സംബസിച്ച കേസുകൾക്ക് പിന്നാലെയാണ് പ്രളയ ദുരിതാശ്വാസത്തിൽ തട്ടിപ്പ് നടത്തിയ സഹോദരനെ ഈ കേസിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്. ഇടുക്കി പോലീസ് 95/19 ആയി IPC 294 B,341,323 വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും എം.പി.യുടെ സഹോദരൻ ഉന്നത സ്വാധീനത്തിൽ പ്രതിയല്ലാതായിരിക്കുകയാണ്.