Voter Adhikar Rally|ഭരണഘടന സംരക്ഷിക്കാനുള്ള യാത്ര: വോട്ടര്‍ അധികാര്‍ യാത്ര രണ്ടാം ദിനത്തിലേക്ക്

Jaihind News Bureau
Monday, August 18, 2025

വോട്ട് മോഷണത്തിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയുടെ രണ്ടാം ദിനം ഇന്ന്. ഞായാറാഴ്ച ബിഹാറില്‍ നിന്ന് ആരംഭിച്ച യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ന് രാവിലെ 8 മണിക്ക് ദേവ് റോഡിലെ അംബയില്‍ നിന്ന് യാത്ര പുനരാരംഭിക്കും. യാത്രയുടെ രണ്ടാം ദിവസത്തെ പര്യടനം ഗയയില്‍ നടക്കുന്ന പൊതുസമ്മേളന പരിപാടികളോടെ അവസാനിക്കും. ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവും രാഹുല്‍ ഗാന്ധിക്കൊപ്പം വിവിധ ഇടങ്ങളില്‍ ജനങ്ങളെ കാണും.

യാത്രയുടെ ആദ്യ ദിനത്തില്‍ സസറാമില്‍ നിന്ന് ആരംഭിച്ച പര്യടനത്തിന് മണ്ഡലത്തിലുടനീളം വലിയ ജനപങ്കാളിത്തമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷനും ബി.ജെ.പി.ക്കും എതിരായ വിമര്‍ശനങ്ങള്‍ രാഹുല്‍ ഗാന്ധി ബിഹാറിലും ആവര്‍ത്തിച്ചു. തെളിവുകള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയെങ്കിലും, വിമര്‍ശനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് രാഹുല്‍ ഗാന്ധിയുടെയും ‘ഇന്ത്യ’ സഖ്യത്തിന്റെയും തീരുമാനം.

16 ദിവസങ്ങളിലായി 1,300 കിലോമീറ്ററുകളാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര താണ്ടുന്നത്. ഇന്ത്യ സഖ്യ നേതാക്കളെല്ലാം യാത്രയില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ ഒന്നിന് പട്നയിലെ ഗാന്ധി മൈതാനില്‍ യാത്ര സമാപിക്കും. ഇന്ത്യ സഖ്യത്തിന്റെ ശക്തി വിളിച്ചോതുന്ന റാലിയാകും സമാപന ദിവസം കാണാന്‍ കഴിയുക.

കേന്ദ്രം ‘വോട്ട് ചോരി’ വിവാദത്തില്‍ ഇപ്പോഴും മൗനം തുടരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം പ്രക്ഷോഭങ്ങള്‍ ശക്തമാക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളത്തിലുടനീളം കോണ്‍ഗ്രസ് നേതാക്കള്‍ ലൈറ്റ് നൈറ്റ് മാര്‍ച്ച് നടത്തിയിരുന്നു. പാര്‍ലമെന്റില്‍ അടക്കം വിഷയം പലവട്ടം ഉന്നയിച്ചിട്ടും ചര്‍ച്ചയ്ക്ക് പോലും തയാറാകാത്ത കേന്ദ്ര നിലപാടും മോദി സര്‍ക്കാരിന്റെ മൗനവും സത്യം വിളിച്ചോതുന്ന വസ്തുതയായി മാറുകയാണ്.