കേരള കോണ്‍ഗ്രസ് എമ്മില്‍ പോര് മുറുകുന്നു: പാലാ സീറ്റിലും മുന്നണി മാറ്റത്തിലും നേതാക്കള്‍ ഇരുചേരിയില്‍

Jaihind News Bureau
Saturday, February 14, 2026

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ ചെയര്‍മാന്‍ ജോസ് കെ. മാണിയും മന്ത്രി റോഷി അഗസ്റ്റിനും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റിലെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലിയുള്ള തര്‍ക്കം പാര്‍ട്ടിയില്‍ കടുത്ത ആശയക്കുഴപ്പത്തിന് വഴിമാറിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നേതാക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന ശീതയുദ്ധം ഇപ്പോള്‍ അണികളിലേക്കും സോഷ്യല്‍ മീഡിയയിലേക്കും പടര്‍ന്നിരിക്കുകയാണ്.

പാലായില്‍ ജോസ് കെ. മാണി തന്നെ മത്സരിക്കണമെന്ന നിലപാടില്‍ ഒരു വിഭാഗം ഉറച്ചുനില്‍ക്കുമ്പോള്‍, നിഷാ ജോസ് കെ. മാണിയെ മത്സരിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍, കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജോസ് കെ. മാണിയുടെ കൈപിടിച്ച് അദ്ദേഹം തന്നെ പാലായില്‍ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ആലോചിക്കാതെ ഇത്തരം കാര്യങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുന്നത് അച്ചടക്കലംഘനമാണെന്നും റോഷി പാര്‍ട്ടിയില്‍ ‘സൂപ്പര്‍ ചെയര്‍മാന്‍’ ചമയുകയാണെന്നുമാണ് ജോസ് പക്ഷത്തെ നേതാക്കളുടെ ആരോപണം.

മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന ചര്‍ച്ചകളെ സി.പി.എം പ്രതിരോധിച്ചത് റോഷി അഗസ്റ്റിനെ ഉപയോഗിച്ചാണെന്ന സംശയം ജോസ് കെ. മാണി അനുകൂലികള്‍ക്കിടയില്‍ ബലപ്പെട്ടിട്ടുണ്ട്. ഇടത് മുന്നണിയില്‍ തന്നെ ഉറച്ചുനില്‍ക്കണമെന്ന റോഷിയുടെ കര്‍ശന നിലപാട് പാര്‍ട്ടിയുടെ വിലപേശല്‍ ശേഷിയെ ബാധിക്കുമോ എന്ന ആശങ്കയും ഒരു വിഭാഗത്തിനുണ്ട്. ഇരുനേതാക്കളും തമ്മിലുള്ള അകല്‍ച്ച പ്രകടമാക്കുന്ന പ്രതികരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്.

നേതാക്കള്‍ തമ്മിലുള്ള ഭിന്നത സോഷ്യല്‍ മീഡിയയില്‍ അണികള്‍ ഏറ്റെടുത്തതോടെ പാര്‍ട്ടിയില്‍ ചേരിതിരിവ് രൂക്ഷമായി. റോഷി അഗസ്റ്റിന്റെ ഇടപെടലുകള്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, ചെയര്‍മാന്റെ അധികാരം കവര്‍ന്നെടുക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് മറുവിഭാഗം കുറ്റപ്പെടുത്തുന്നു. പാലാ സീറ്റിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് പാര്‍ട്ടിയുടെ അടിത്തറയെ ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.