ഇറാന് മേൽ യുഎസ്-ഇസ്രായേൽ സംയുക്ത പ്രഹരം; ‘ജനങ്ങളുടെ സുരക്ഷയ്ക്കെന്ന്’ ട്രംപ്

Jaihind News Bureau
Saturday, February 28, 2026

 

 

വാഷിംഗ്ടണ്‍: ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണം അമേരിക്കന്‍ ജനതയുടെ സുരക്ഷ ഉറപ്പാക്കാനാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിയന്‍ ഭരണകൂടത്തില്‍ നിന്നുള്ള ഭീഷണികള്‍ എന്നെന്നേക്കുമായി ഇല്ലാതാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.

ഇറാനുമായുള്ള മൂന്നാം ഘട്ട ആണവ ചര്‍ച്ചകള്‍ പരാജയപ്പെട്ടതില്‍ ട്രംപ് നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ പൂര്‍ണ്ണ പിന്തുണയോടെ ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഇറാനില്‍ നിന്ന് ഉടന്‍ ഉണ്ടായേക്കാവുന്ന വലിയൊരു ഭീഷണി മുന്‍കൂട്ടി കണ്ടാണ് ഈ പ്രതിരോധ നീക്കമെന്ന് അമേരിക്ക അവകാശപ്പെട്ടു.

ടെഹ്‌റാനിലെ പ്രധാന കേന്ദ്രങ്ങളായ യൂണിവേഴ്‌സിറ്റി സ്ട്രീറ്റ്, ജോംഹൗറി എന്നിവിടങ്ങളില്‍ മിസൈലുകള്‍ പതിച്ചതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഓഫീസുകള്‍ക്ക് സമീപമാണ് സ്‌ഫോടനങ്ങള്‍ നടന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പടിഞ്ഞാറന്‍ ടെഹ്റാനിലും ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇറാന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രത്യാക്രമണം ഉണ്ടായേക്കുമെന്ന കണക്കുകൂട്ടലില്‍ ഇസ്രായേല്‍ സൈന്യം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പൗരന്മാര്‍ ഉടന്‍ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് ഐഡിഎഫ് (IDF) കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യമൊട്ടാകെ അപായ സൈറണുകള്‍ മുഴങ്ങുന്ന സാഹചര്യത്തില്‍ ഇസ്രായേല്‍ അതീവ ജാഗ്രതയിലാണ്.

പശ്ചിമേഷ്യയെ പൂര്‍ണ്ണമായ ഒരു യുദ്ധത്തിലേക്ക് തള്ളിവിടുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. വരും മണിക്കൂറുകളിലെ നീക്കങ്ങള്‍ മേഖലയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായകമാകും.