സരിത പ്രതിയായ തൊഴില്‍ തട്ടിപ്പില്‍ എക്‌സൈസ് മന്ത്രിക്കും പങ്ക് ? ശബ്ദരേഖ പുറത്ത്

Jaihind Webdesk
Wednesday, April 21, 2021

 

തിരുവനന്തപുരം: സരിത.എസ്.നായർ പ്രതിയായ തൊഴില്‍ തട്ടിപ്പില്‍ ഉന്നതരുടെ ബന്ധം വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്.  ബെവ്‌കോയില്‍ ജോലി വാഗ്ദാനം ചെയ്ത്  നടത്തിയ തട്ടിപ്പിനെക്കുറിച്ച് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും ബെവ്‌കോ എംഡിയായിരുന്ന സ്പര്‍ജന്‍ കുമാറിനും  അറിയാമായിരുന്നു എന്ന്  സരിത തന്നെ അവകാശപ്പെടുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. പരാതിക്കാര്‍ തന്നെയാണ് ഈ ശബ്ദരേഖ പൊലീസിന് കൈമാറിയത്.

മന്ത്രിക്കും എംഡിക്കും തട്ടിപ്പിനേക്കുറിച്ച് ഉത്തമ ബോധ്യമുണ്ടെന്ന് ശബ്ദരേഖയില്‍ സരിത പരാതിക്കാരോട് പറയുന്നു. പണം നല്‍കിയ ശേഷം നിയമനം നടക്കാതെവന്നതോടെ സംശയം പ്രകടിപ്പിച്ചപ്പോഴായിരുന്നു ഈ പ്രതികരണം. നിയമനത്തിനായി പണം നല്‍കിയവരോട് മന്ത്രി ടി.പി. രാമകൃഷ്ണന്‍ സംസാരിക്കണമെന്ന് പറഞ്ഞതായും ശബ്ദരേഖയില്‍ വ്യക്തമാക്കുന്നത്.

ബെവ്‌കോ എംഡി സ്പര്‍ജന്‍ കുമാറിന് തട്ടിപ്പിനേക്കുറിച്ച് അറിയാമെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്. സ്പര്‍ജന്‍ കുമാര്‍ അഴിമതിക്കാരനാണെന്നും അത് പുറത്തറിയരുതെന്ന് നിര്‍ബന്ധമുള്ള ആളാണെന്നും ശബ്ദരേഖയില്‍ പറയുന്നു. പിന്നീട് നിയമനം ശരിയായെന്നും ജോലിയില്‍ കയറാന്‍ ബെവ്‌കോ മാനേജര്‍ ടി. മീനാകുമാരിയെ കാണാനും സരിത നിര്‍ദേശിക്കുന്നതും ശബ്ദരേഖയിലുണ്ട്.

ബെവ്കോ, കെടിഡിസി എന്നിവടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് സരിത എസ് നായർ അടങ്ങുന്ന സംഘം പണം തട്ടിയ കേസിലെ ഒന്നാം പ്രതി  നേരത്തെ അറസ്റ്റിലായിരുന്നുൃ. എൽഡിഎഫ് പഞ്ചായത്തംഗം കൂടിയായ രതീഷാണ് അറസ്റ്റിലായത്. പ്രതികളെ പൊലീസും സർക്കാരും സംരക്ഷിക്കുന്നു എന്ന വിമർശനം ശക്തമായതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

കെ.ടി.ഡി.സി.യിൽ ജോലി വാഗ്ദാനംചെയ്ത് അഞ്ചുലക്ഷം രൂപയും, ബിവറേജസ് കോർപ്പറേഷനിൽ സ്റ്റോർ അസിസ്റ്റന്റായി നിയമനം വാങ്ങി നൽകാമെന്നു പറഞ്ഞ് 11.5 ലക്ഷം രൂപയും തട്ടിയെടുത്തു എന്നാണ് കേസ്. സോളാർ കേസ് പ്രതി സരിത എസ് നായർ, രതീഷ്, ഷൈജു പാലോട് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.