ബിഷപ്പിന്റെ സഹായിയില്‍ നിന്ന് തട്ടിയ 4 കോടി പോലീസുകാരന്‍ നല്‍കിയത് അമേരിക്കന്‍ കാമുകിക്ക്

Jaihind Webdesk
Wednesday, May 1, 2019

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയില്‍ നിന്ന് പിടിച്ചെടുത്ത 16 കോടി രൂപയില്‍ നിന്ന് ഏഴു കോടി രൂപ തട്ടിയെടുത്ത് രണ്ട് പഞ്ചാബ് എഎസ്‌ഐമാര്‍ അമേരിക്കയിലേക്കും പാരീസിലേക്കും കടത്തി. അറസ്റ്റിലായ രാജ്പ്രീത് സിംഗിന്റെ കാമുകിയായ അമേരിക്കക്കാരി പട്രീഷ്യയുടെ അക്കൗണ്ടിലേക്കാണ് ഇതില്‍ 4 കോടി മാറ്റിയത്. ഒന്നേമുക്കാല്‍ കോടി ഇപ്പോള്‍ പാരീസില്‍ താമസിക്കുന്ന ഹരിയാന സ്വദേശിയുടെ പേരിലേക്കും മാറ്റിയെന്ന് എഎസ്‌ഐമാര്‍ മൊഴി നല്‍കി.

ഇന്നലെയാണ് പഞ്ചാബ് പൊലീസിലെ എഎസ്‌ഐമാരായ രാജ്പ്രീത് സിംഗിനെയും ജൊഗീന്ദര്‍ സിംഗിനെയും ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് പിടികൂടിയത്. ഇവിടത്തെ ഒരു ഹോട്ടലില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു പട്യാല സ്വദേശികളായ ഇരുവരും. ഇവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പഞ്ചാബില്‍ നിന്നുള്ള പൊലീസ് സംഘം കൊച്ചിയില്‍ എത്തിയിട്ടുണ്ട്.

പഞ്ചാബ് പൊലീസിലെ ഒരു ഐജിയുടെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് എത്തിയത്. കൊച്ചി റേഞ്ച് ഐജിയുമായി സംഘം കൂടിക്കാഴ്ച നടത്തി. പ്രതികളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ നിന്നും ട്രാന്‍സിറ്റ് വാറണ്ടു വാങ്ങി പ്രതികളെ പഞ്ചാബിലേക്ക് കൊണ്ടു പോകും.

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സഹായിയായ ഫാദര്‍ ആന്റണി മാടശ്ശേരിയില്‍ നിന്നും പൊലീസ് പിടികൂടിയ 16 കോടി രൂപയില്‍ ഏഴു കോടി രൂപ പൊലീസ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തെന്നാണ് കേസ്. സംഭവത്തിനു ശേഷം ഒരു മാസത്തോളം വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞതിന് ശേഷമാണ് ഇരുവരും ഫോര്‍ട്ടു കൊച്ചിയില്‍ എത്തിയത്. തട്ടിയെടുത്ത പണം വിവിധ അമേരിക്ക, ഫ്രാന്‍സ് എന്നിവിടങ്ങളിലുള്‍പ്പെടെയുള്ള അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് ആദ്യം ഇവര്‍ പൊലീസിനോട് പറഞ്ഞത്. പിന്നീടാണ് ആര്‍ക്കൊക്കെയാണ് പണം മാറ്റിയതെന്ന് തുറന്നു പറഞ്ഞത്.