Jairam Ramesh| ട്രംപ് സംസാരിക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മൗനി ബാബയാകുന്നു; അമേരിക്കയോട് ഇന്ത്യ പെരുമാറുന്നത് വിധേയത്വത്തോടെയെന്നും കോണ്‍ഗ്രസ്

Jaihind News Bureau
Saturday, October 18, 2025

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുടെ ഊര്‍ജ്ജ നയങ്ങളെക്കുറിച്ചോ സൈനിക നടപടികളെക്കുറിച്ചോ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴെല്ലാം പ്രധാനമന്ത്രി മോദി പെട്ടെന്ന് നിശബ്ദനാകുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. ട്രംപിന്റെ പരാമര്‍ശങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രധാനമന്ത്രി മൗനി ബാബയാകുന്നതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രധാനമന്ത്രി മോദി ഭയപ്പെടുന്നുവെന്ന രാഹുല്‍ഗാന്ധിയുടെ വിമര്‍ശനത്തിനു പിന്നാലെയാണ് ഈ പരാമര്‍ശം.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ഒരിക്കല്‍ കൂടി പ്രസ്താവിച്ചു, ഇന്ത്യ റഷ്യന്‍ എണ്ണയുടെ ഇറക്കുമതി കുറയ്ക്കുമെന്ന് അദ്ദേഹത്തിന്റെ ‘നല്ല സുഹൃത്ത്’ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ നല്ല സുഹൃത്ത് അത്തരം പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴെല്ലാം പെട്ടെന്ന് ഒരു മൗനി ബാബയായി മാറുന്നു – ആദ്യം ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച്, ഇപ്പോള്‍ ഊര്‍ജ്ജ ഇറക്കുമതിയെക്കുറിച്ച്. ജയറാം രമേശ് കുറിച്ചു.

അമേരിക്കന്‍ വാദങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ വിധേയത്വപരമായി പെരുമാറുന്നതായാണ് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്. രാജ്യത്തിന്റ സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളുമായി കൂട്ടിവായിക്കേണ്ടതാണ് ഈ വിമര്‍ശനങ്ങള്‍. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 2025 ഏപ്രില്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ 54.4 ബില്യണ്‍ യുഎസ് ഡോളറായി മാറിയിരിക്കുന്നു. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 49.6 ബില്യണ്‍ യുഎസ് ഡോളര്‍ ആയിരുന്നു. ഇത് നിലവിലെ സര്‍ക്കാരിന്റെ വിദേശനയത്തിന്റെ ദുര്‍ബലതകളെയാണ് സൂചിപ്പിക്കുന്നതെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി.

ഇന്ത്യ റഷ്യന്‍ ക്രൂഡ് ഇനി വാങ്ങില്ലെന്നും ഇതു സംബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു തന്നതായുമാണ് പ്രസിഡന്റ് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെടുന്നത്. അമേരിക്കന്‍ നിലപാടു കടുപ്പിച്ചതോടെ റഷ്യയുമായുള്ള കരാറില്‍ നിന്ന് രാജ്യം ‘ഒഴിഞ്ഞുമാറുന്നു’ എന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ഈ വാദത്തെ ഇന്ത്യ സ്ഥിരമായി നിഷേധിച്ചിക്കുകയാണ്. ഇന്ത്യയുടെ ഊര്‍ജ്ജ നയങ്ങള്‍ പൂര്‍ണ്ണമായും ദേശീയ താല്‍പ്പര്യത്താല്‍ നയിക്കപ്പെടുന്നു എന്നാണ് ട്രംപിന്റെ വാദങ്ങളോട് പ്രതികരിച്ചുകൊണ്ട്, വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വിശദീകരിച്ചത്.

മോദി ട്രംപിനെ ‘ഭയപ്പെടുന്നു’ എന്ന് കോണ്‍ഗ്രസ് ആരോപിച്ചു, പ്രധാനമന്ത്രി പ്രധാന തീരുമാനങ്ങള്‍ അമേരിക്കയ്ക്ക് കൈമാറിയതായും സര്‍ക്കാരിന്റെ വിദേശനയം ‘പൂര്‍ണ്ണമായും തകര്‍ന്നതായും’ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഒരു സര്‍വകക്ഷി യോഗത്തിലൂടെയോ അല്ലെങ്കില്‍ ഒറ്റപ്പെട്ട കൂടിയാലോചനകളിലൂടെയോ പ്രതിപക്ഷ നേതാക്കളെ വിശ്വാസത്തിലെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് തീരുവ ഇരട്ടിയാക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് ന്യൂഡല്‍ഹിയും വാഷിംഗ്ടണും തമ്മിലുള്ള ബന്ധം ഇതിനകം വഷളായിട്ടുണ്ട്, റഷ്യന്‍ ക്രൂഡ് ഇന്ത്യ വാങ്ങിയതുമായി ബന്ധപ്പെട്ട് 25 ശതമാനം അധിക തീരുവയും ചുമത്തി. ഇതിന് മറുപടിയായി ഇന്ത്യ ഈ നീക്കത്തെ ‘ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവും അന്യായവുമാണ്’ എന്ന് വിശേഷിപ്പിച്ചു.