ജഹാംഗീര്‍പുരി അക്രമം : കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞു ; പൊളിക്കലിന് സ്റ്റേ തുടരും

ഡല്‍ഹി: ജഹാംഗീര്‍പുരി സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞു. അജയ് മാക്കന്‍റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് സംഘമെത്തിയത്. പൊലീസും നേതാക്കളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ജനങ്ങളെ കണ്ടേ മടങ്ങൂവെന്ന് നേതാക്കള്‍ വ്യക്തമാക്കി.

തല്‍സ്ഥിതി തുടരാന്‍ കോടതി ഉത്തരവുണ്ടായിട്ടും കെട്ടിടം പൊളിക്കൽ തുടർന്നത് അതീവ പ്രാധാന്യത്തോടെ കാണുന്നുവെന്ന് സുപ്രിംകോടതി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ നടപടി അംഗീകരിക്കാനാകില്ല. എന്താണ് നടക്കുന്നത് കോടതി വിശദമായി നിരീക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ജസ്റ്റിസ് എല്‍ നാഗേശ്വർ റാവു അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചത്.

ഹനുമാന്‍ ജയന്തി ദിനത്തില്‍ സംഘര്‍ഷമുണ്ടായ ജഹാംഗീര്‍പുരിയില്‍ മുന്നറിയിപ്പില്ലാതെയാണ് ഇന്നലെ കിഴക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയത്. കെട്ടിടം പൊളിക്കുന്നതിന് 14 ദിവസം മുന്‍പ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കണമെന്ന നടപടി പോലും ഡല്‍ഹി കോര്‍പ്പറേഷന്‍ പാലിച്ചിരുന്നില്ല. ഇത് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജംഇയത്തുല്‍ ഉലമ ഹിന്ദ് ഉള്‍പ്പെടുള്ളവര്‍ സുപ്രിംകോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും കപില്‍ സിബലും ദുഷ്യന്ത് ദവേയുമാണ് ഹരജിക്കാര്‍ക്കായി ഹാജരായത്.

 

Comments (0)
Add Comment