IPL QUALIFIER 2| അയ്യര്‍ ദ ഗ്രേറ്റ്!!! മുംബൈയെ തകര്‍ത്ത് പഞ്ചാബ് ഐപിഎല്‍ ഫൈനലില്‍; നായകന്‍ ശ്രേയസ് അയ്യര്‍ വിജയശില്‍പി

Jaihind News Bureau
Monday, June 2, 2025

ഐപിഎല്ലില്‍ മുംബൈയെ തകര്‍ത്ത് പഞ്ചാബ് ഫൈനലില്‍. രണ്ടാം ക്വാളിഫയറില്‍ അഞ്ച് വിക്കറ്റിനാണ് പഞ്ചാബിന്റെ ജയം. മൂംബൈ ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം ഒരോവര്‍ ശേഷിക്കെ പഞ്ചാബ് മറികടന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ പ്രകടനം പഞ്ചാബിന് അനായാസ ജയം ഒരുക്കുകയായിരുന്നു. ഇതോടെ മൂന്ന് വ്യത്യസ്ത ടീമുകളെ ഐപിഎല്‍ ഫൈനലിലെത്തിച്ച നായകനെന്ന റെക്കോര്‍ഡ് ശ്രേയസിന് സ്വന്തം. ഇതിനു മുമ്പ് 2020ല്‍ ഡല്‍ഹിയെയും 2024ല്‍ കൊല്‍ക്കത്തയെയും ഫൈനലിലെത്തിച്ചിരുന്നു. ഇതില്‍ കൊല്‍ക്കത്തയ്ക്കായി കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ കിരീടവും നേടി.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ മഴ വില്ലനായെത്തിയതിനാല്‍ രണ്ടര മണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. വെടിക്കെട്ടോടെ ബാറ്റിംഗ് ആരംഭിച്ച മൂംബൈക്ക് രോഹിത് ശര്‍മ്മയെ 8(7) വേഗത്തില്‍ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ബെയര്‍സ്‌റ്റോ-തിലക് സഖ്യം മുംബൈ സ്‌കോറുയര്‍ത്തി. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ 65-1 എന്ന നിലയിലായിരുന്നു ടീം സ്‌കോര്‍. ബെയര്‍സ്‌റ്റോ പുറത്തായതോടെ പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവും 44(26) വെടിക്കട്ട് തുടര്‍ന്നു. സൂര്യ-തിലക് സഖ്യം തകര്‍ത്തടിച്ചു. അവസാന ഓവറുകളില്‍ യുവതാരം നമന്‍ ധിറിന്റെ കടന്നാക്രമണമാണ് മുംബൈ സ്‌കോര്‍ 200 കടത്തിയത്. നമന്‍ ധിര്‍ 18 പന്തില്‍ ഏഴു ഫോറുകള്‍ സഹിതം 37 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 13 പന്തില്‍ ഒരു ഫോര്‍ സഹിതം 15 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 41 പന്തില്‍ 87 ണ്‍സ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ അപരാജിത ഇന്നിംഗ്‌സാണ് ജയമൊരുക്കിയത്. ജോഷ് ഇംഗ്‌ളിസിന്റെ 38(21) ബാറ്റിംഗ് പ്രകടനവും പഞ്ചാബിന്റ വിജയത്തില്‍ നിര്‍ണായകമായി. ജസ്പ്രിത് ബുമ്രയെറിഞ്ഞ അഞ്ചാം ഓവറില്‍ ഇംഗ്ലിസ് 20 റണ്‍സാണ് അടിച്ചെടുത്തത്. ഇംഗ്ലിസ് മടങ്ങിയതോടെ ക്രീസിലൊന്നിച്ച ശ്രേയസ് അയ്യര്‍ – നെഹാല്‍ വധേര സഖ്യം നടത്തിയ പോരാട്ടമാണ് മത്സരം ആവേശകരമാക്കിയത്. 19ാം ഓവറില്‍ അശ്വനി കുമാറിനെതിരെ 4 സിക്‌സറുകള്‍ പറത്തിയ ശ്രേയസ് പഞ്ചാബിനെ ഒരോവര്‍ ബാക്കി വിജയത്തിലെത്തിച്ചു.

ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആണ് പഞ്ചാബിന്റ എതിരാളി. ഒന്നാം ക്വാളിഫയറിലെ ദയനീയ തോല്‍വിക്ക് പകരം ചോദിക്കാന്‍ പഞ്ചാബിന് ലഭിക്കുന്ന അവസരം കൂടിയാണ്. അതേ സമയം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നാളെ ഐപിഎല്‍ കിരീടത്തിന് പുതിയ അവകാശികളുണ്ടാകുമെന്ന് ഉറപ്പായി. ഐപിഎല്ലില്‍ ഇതുവരെ കിരീടം ചൂടാത്ത ടീമുകളാണ് ബാംഗ്ലൂരും പഞ്ചാബും.