IRAN-ISRAEL| ഇസ്രായേല്‍ ആക്രമണം: 78 പേര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍; 320 ലധികം പേര്‍ക്ക് പരിക്ക്

Jaihind News Bureau
Saturday, June 14, 2025

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ വ്യോമാക്രമണമാണ് വെള്ളിയാഴ്ച ഇറാനെതിരെ ഇസ്രായേല്‍ നടത്തിയത്.  വെള്ളിയാഴ്ച രാവിലെ ഇറാനിലെ സൈനിക, ആണവകേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സൈന്യത്തിലെ ഉന്നതരും ആണവശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായും 320 ലധികം പേര്‍ക്ക് പരിക്കേറ്റതായും ഇറാന്റെ യുഎന്‍ പ്രതിനിധി പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ കൂടുതലും സാധാരണക്കാരാണ്.

ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ ‘ഓപ്പറേഷന്‍ ട്രൂ പ്രോമിസ്’ ആരംഭിച്ചു. ടെല്‍ അവീവിലും ജറുസലേമിലും മിസൈലുകള്‍ പ്രയോഗിച്ചു. ഒരാള്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച പുലര്‍ച്ചെ ഇരു രാജ്യങ്ങളും കൂടുതല്‍ വ്യോമാക്രമണങ്ങള്‍ നടത്തി. പ്രധാന നഗരങ്ങളില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴക്കി. യുഎസ് പിന്തുണയോടെ നിരവധി ഇറാനിയന്‍ മിസൈലുകള്‍ തടഞ്ഞതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം, ഇസ്രായേല്‍ ഇറാനില്‍ മിസൈല്‍ ആക്രമണം നടത്തി. പടിഞ്ഞാറന്‍ ടെഹ്‌റാന്‍, കരാജ് എന്നിവിടങ്ങളെ ലക്ഷ്യമാക്കിയായിരുന്നു പുതിയ ആക്രമണങ്ങളെന്നാണ് വിവരം. ടെഹ്റാനിലെ വിശാലമായ ഭൂഗര്‍ഭ ആണവ സമുച്ചയം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. മണിക്കൂറുകള്‍ക്ക് ശേഷം ഇസ്ഫഹാനിലെ ഒരു പ്രധാന ആണവ കേന്ദ്രത്തില്‍ ആക്രമണം നടത്തുകയും ഇറാന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡിന്റെ ഭൂരിഭാഗവും നശിപ്പിക്കുകയും ചെയ്തു.

ഇസ്രായേലി ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാനിയന്‍ വ്യോമ പ്രതിരോധം ശക്തിപ്പടുത്തി. ടെഹ്റാന്‍, ഇസ്ഫഹാന്‍ എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍ കേട്ടു. ടെഹ്റാന്റെ തെക്ക് ഭാഗത്തായി നിരവധി മിസൈലുകള്‍ തടഞ്ഞതായാണ് വിവരം. അതേസമയം, ഇറാനിയന്‍ പ്രദേശത്ത് നിന്ന് വരുന്ന പ്രൊജക്ടൈലുകള്‍ കണ്ടെത്തിയതായി ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ടെല്‍ അവീവിലും ജറുസലേമിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി, മധ്യ ഇസ്രായേലിലുടനീളം സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായും റിപ്പോര്‍ട്ട് ചെയ്തു.