IRAN-ISRAEL| ജമ്മുകശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാക്കി; തെറ്റായി ഭൂപടം ചിത്രീകരിച്ചതില്‍ ക്ഷമാപണവുമായി ഇസ്രായേല്‍ സൈന്യം

Jaihind News Bureau
Saturday, June 14, 2025

ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചതില്‍ ക്ഷമാപണം നടത്തി ഇസ്രായേല്‍ സൈന്യം. ഇറാന്റെ മിസൈലുകളുടെ ദൂരപരിധി വ്യക്തമാക്കുന്നതിനായി ഇസ്രായേല്‍ പ്രതിരോധ സേന പുറത്തിറക്കിയ ഭൂപടത്തിലാണ് ജമ്മു കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായും വടക്കു കിഴക്കന്‍ ഇന്ത്യ നേപ്പാളിന്റെ ഭാഗമായും തെറ്റായി ചിത്രീകരിച്ചത്. എന്നാല്‍, കൃത്യമായ ദേശീയ അതിര്‍ത്തികളെ പ്രതിനിധീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ഭൂപടമെന്ന് വ്യക്തമാക്കി സൈന്യം ശനിയാഴ്ച ക്ഷമാപണം നടത്തി.

ഇസ്രായേലും ഇറാനും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സൈനിക സംഘര്‍ഷത്തിനിടയില്‍ പുറത്തിറക്കിയ തെറ്റായ ഭൂപടത്തിനെതിരെ ഇന്ത്യയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. നിരവധി ഉപയോക്താക്കളാണ് എക്‌സില്‍ തങ്ങളുടെ എതിര്‍പ്പുകള്‍ ഉന്നയിച്ചത്. ഈ പ്രതിനിധാനം ഇന്ത്യയുടെ മുഴുവന്‍ ഭൂപടത്തെയും തെറ്റായി ചിത്രീകരിച്ചിരിക്കുന്നുവെന്നും ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ഇന്ത്യയുടെ പരമാധികാര പ്രദേശത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും അതിനാല്‍ അങ്ങനെ തന്നെ ചിത്രീകരിക്കണമെന്നും ഒരു ഉപയോക്താവ് എക്‌സില്‍ കുറിച്ചു. ഇന്ത്യയെ കൂടാതെ, റഷ്യ, യുക്രെയ്ന്‍, ചൈന, സുഡാന്‍ എന്നിവയുള്‍പ്പെടെ 15 രാജ്യങ്ങള്‍ ഇറാനിയന്‍ മിസൈലുകളുടെ പരിധിയില്‍ വരുന്നതായി ഇസ്രായേല്‍ സൈന്യം പങ്കുവെച്ച ഭൂപടത്തില്‍ പറയുന്നു.

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേല്‍ വെള്ളിയാഴ്ച ടെഹ്റാനില്‍ വന്‍ വ്യോമാക്രമണം നടത്തിയത്. ആക്രമണങ്ങളില്‍ ഇറാനിയന്‍ സൈനിക മേധാവികളും എഴുപതിലധികം ആളുകളും കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതികാരമായി, ടെല്‍ അവീവ്, ജറുസലേം എന്നിവയുള്‍പ്പെടെ ഇസ്രായേലിലെ നിരവധി പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണം നടത്തി. ഇറാന്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സിഥിരീകരിച്ചു.