Israel strikes Iran| ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം; അറാക്ക്, നത്താന്‍സ് എന്നിവിടങ്ങളില്‍ തിരിച്ചടി

Jaihind News Bureau
Thursday, June 19, 2025

ടെഹ്റാന്‍: ഇറാനിലെ തന്ത്രപ്രധാനമായ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രിയോടെ അറാക്ക് ആണവ റിയാക്ടറും നത്താന്‍സിലെ ആണവായുധ വികസന കേന്ദ്രമെന്ന് ഇസ്രായേല്‍ ആരോപിക്കുന്ന സ്ഥലവും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.
ഇറാനിലെ ഖോണ്ടാബ് ആണവ കേന്ദ്രത്തിന് സമീപം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കിയതായും രണ്ട് മിസൈലുകള്‍ സമീപപ്രദേശത്ത് പതിച്ചതായും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് മുമ്പായി പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നുവെന്നും ആളപായമോ റേഡിയേഷന്‍ ഭീഷണിയോ ഇല്ലെന്നും ഇറാനിയന്‍ സ്റ്റേറ്റ് ടിവി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല.

അറാക്കിലെ റിയാക്ടറിന്റെ കോര്‍ സീല്‍ ഘടനയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. പ്ലൂട്ടോണിയം ഉത്പാദനത്തിലെ ഒരു പ്രധാന ഘടകമാണിതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെയും ഇസ്രായേല്‍ ആക്രമണം നടത്തിയ നത്താന്‍സ്, ഇറാന്റെ ആണവ പദ്ധതിയുടെ ഹൃദയഭാഗമായി കണക്കാക്കപ്പെടുന്ന സ്ഥലമാണ്. ഇവിടെ രണ്ട് യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഖോണ്ടാബില്‍ (പഴയ പേര് അറാക്ക്) സ്ഥിതിചെയ്യുന്നത് ഭാഗികമായി നിര്‍മ്മിച്ച ഒരു ഹെവി-വാട്ടര്‍ ഗവേഷണ റിയാക്ടറാണ്. 2015-ല്‍ ഇറാനും ലോകശക്തികളും തമ്മിലുണ്ടാക്കിയ ആണവ കരാറിനെത്തുടര്‍ന്ന് ഇതിന്റെ നിര്‍മ്മാണം നിര്‍ത്തിവെച്ചിരുന്നു. റിയാക്ടറിന്റെ കോര്‍ നീക്കം ചെയ്ത് കോണ്‍ക്രീറ്റ് നിറച്ച് ഉപയോഗശൂന്യമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍, 2026-ഓടെ ഈ റിയാക്ടര്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍ പദ്ധതിയുണ്ടെന്ന് ഇറാന്‍ യുഎന്‍ ആണവ നിരീക്ഷണ ഏജന്‍സിയെ അറിയിച്ചിരുന്നു. ഹെവി-വാട്ടര്‍ റിയാക്ടറുകള്‍ക്ക് എളുപ്പത്തില്‍ പ്ലൂട്ടോണിയം ഉത്പാദിപ്പിക്കാന്‍ കഴിയും. സമ്പുഷ്ടീകരിച്ച യുറേനിയം പോലെ പ്ലൂട്ടോണിയവും ആണവ ബോംബിന്റെ കോര്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം എന്നതിനാല്‍ ഇവ വലിയ ആണവ വ്യാപന ഭീഷണി ഉയര്‍ത്തുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ആറ് ദിവസമായി തുടരുന്ന വ്യോമയുദ്ധത്തിന്റെ ഭാഗമായാണ് ഈ ആക്രമണം. ആണവ പദ്ധതി പൂര്‍ണമായും സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ളതാണെന്ന് ഇറാന്‍ ആവര്‍ത്തിക്കുമ്പോഴും, ഇറാന്‍ ആണവായുധം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഇസ്രായേലിന്റെ ആരോപണം.