ISRAEL- IRAN| ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ല; പിന്തുണയ്ക്കുന്ന കാര്യം ട്രംപിന്റെ തീരുമാനം: നെതന്യാഹു

Jaihind News Bureau
Friday, June 20, 2025

ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്റെ ആണവ ശേഷി നിര്‍വീര്യമാക്കാന്‍ തങ്ങള്‍ ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. അമേരിക്ക പിന്തുണയ്ക്കുന്ന കാര്യം പ്രസിഡന്റ് ട്രംപിന്റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ അധികാര മാറ്റം ഔദ്യോഗികമായി ഇസ്രയേല്‍ ലക്ഷ്യമിടുന്നില്ല. പക്ഷെ അന്തിമ ഫലം അതായിരിക്കും. അധികാര മാറ്റത്തെ കുറിച്ച് ഇറാനിലെ ജനങ്ങള്‍ തന്നെ തീരുമാനം എടുക്കട്ടേയെന്നും നെതന്യാഹു പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ശക്തമായി തുടരുകയാണ്. ഇന്നലെ ഇസ്രയേലില്‍ വീണ്ടും ഇറാന്‍ കനത്ത മിസൈല്‍ ആക്രമണം നടത്തി. ടെല്‍ അവീവ് അടക്കം നഗരങ്ങളില്‍ മിസൈല്‍ ആക്രമണമുണ്ടായി. രണ്ടിടത്ത് ആശുപത്രികളിലും മിസൈല്‍ പതിച്ചുവെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ മിസൈല്‍ ആക്രമണ കേന്ദ്രങ്ങള്‍ മിക്കതും തകര്‍ത്തുവെന്ന് കഴിഞ്ഞ ദിവസം ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നു. ഇസ്രായേലി നഗരങ്ങളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി കുറഞ്ഞെന്നായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ആ വിലയിരുത്തല്‍ തെറ്റിയെന്ന് തെളിയിക്കുന്നതാണ് ഇന്ന് ഇറാന്‍ നടത്തിയ ആക്രമണം. ടെല്‍ അവീവ്, റമത് ഗാന്‍, ഹോളോണ്‍, ബേര്‍ശേബാ എന്നീ ഇസ്രായേലി നഗരങ്ങളില്‍ ഇന്ന് ഇറാന്റെ മിസൈലുകള്‍ വീണു. ബേര്‍ശേബയിലെ സൊറോക്ക ആശുപത്രിയില്‍ കനത്ത നാശനഷ്ടമുണ്ടായി. കെട്ടിടങ്ങള്‍ക്ക് കാര്യമായ നാശനഷ്ടമുണ്ട്. നിരവധി പേര്‍ക്ക് പരിക്കുണ്ടെന്നാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്ന നഗരങ്ങളാണ് ആക്രമിക്കപ്പെട്ടത്.

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ സൈനികമായി ഇടപെടരുതെന്ന് അമേരിക്കക്ക് റഷ്യ മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ വിദേശ കാര്യ ഡെപ്യൂട്ടി മന്ത്രി സെര്‍ജി റ്യാബ്‌കോവാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അമേരിക്ക ഇസ്രായേലിന് നേരിട്ട് സൈനിക സഹായം നല്‍കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് റഷ്യയുടെ ഇടപെടല്‍. ഇത്തരത്തിലുള്ള ഊഹാപോഹം പ്രചരിച്ചാല്‍ പോലും തങ്ങള്‍ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കും. അമേരിക്ക ഇടപെടുന്ന അവസ്ഥയുണ്ടായാല്‍ മുഴുവന്‍ സാഹചര്യത്തെയും സമൂലമായി അസ്ഥിരപ്പെടുത്തുന്ന നടപടിയായിരിക്കുമെന്നും റ്യാബ്‌കോവ് പറഞ്ഞു. സംഘര്‍ഷത്തില്‍ തങ്ങള്‍ മധ്യസ്ഥത വഹിക്കാമെന്നും റഷ്യ അറിയിച്ചിരുന്നു.

ഇറാന്‍ ഇസ്രായേലിന് നേരെ ഏകദേശം ഇതുവരെ 400 മിസൈലുകളെങ്കിലും പ്രയോഗിച്ചുവെന്നാണ് കണക്ക്. ഇസ്രായേലിന് നേരെ ഹൈപ്പര്‍സോണിക് മിസൈലുകള്‍ പ്രയോഗിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. ആകെ 24 പേരാണ് കൊല്ലപ്പെട്ടത്. അറുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സാഹചര്യം മോശമായതോടെ പല രാജ്യങ്ങളും ഇസ്രായേലില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ്.