കൊച്ചി: കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ സൂക്ഷിച്ചതിന് ഡ്രൈവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച ഗതാഗത വകുപ്പിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഡ്രൈവര്‍ ജെയ്‌മോന്‍ ജോസഫിനെ സ്ഥലം മാറ്റാനുള്ള തീരുമാനം മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് എന്‍. നഗരേഷ് ചൂണ്ടിക്കാട്ടി. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നേരിട്ട് ഇടപെട്ട സംഭവത്തിലാണ് കോടതിയുടെ പരാമര്‍ശം.
ഞെട്ടിക്കുന്ന സംഭവം എന്നായിരുന്നു കോടതി നടപടിയെക്കുറിച്ച് പറഞ്ഞത്. ‘കുപ്പിയില്‍ വെള്ളമല്ലേ, മദ്യമൊന്നുമല്ലല്ലോ? വെള്ളക്കുപ്പി പിന്നെ എവിടെ സൂക്ഷിക്കും?’ കോടതി ചോദിച്ചു. കുപ്പി കണ്ടെത്തിയ സംഭവം സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടി സ്വീകരിക്കാന്‍ തക്കവണ്ണമുള്ള കാരണമല്ല. കെഎസ്ആര്‍ടിസിയുടെ നടപടി അമിതാധികാര പ്രയോഗമാണ്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമ്പോള്‍ തക്കതായ കാരണം വേണമെന്നും കോടതി നിരീക്ഷിച്ചു. അച്ചടക്ക പ്രശ്നങ്ങള്‍, ഭരണപരമായ കാരണങ്ങള്‍ എന്നിവയ്ക്ക് അച്ചടക്ക നടപടി ആകാമെങ്കിലും, അച്ചടക്ക വിഷയം വന്നാല്‍ എപ്പോഴും സ്ഥലംമാറ്റം ആണോ പരിഹാരമെന്നും കോടതി ചോദിച്ചു. അതേസമയം വൃത്തിഹീനമായ ബസുകള്‍ ശരിയായ തൊഴില്‍ സംസ്‌കാരത്തിന്റെ അഭാവത്തെയാണ് സൂചിപ്പിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ജെയ്‌മോന്‍ ഓടിച്ചിരുന്ന പൊന്‍കുന്നം മുതല്‍ തിരുവനന്തപുരം വരെയുള്ള റൂട്ടിന് ഏകദേശം 8 മണിക്കൂര്‍ ഓട്ടം സമയം ആവശ്യമാണെന്ന് ഡ്രൈവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍കോടതിയെ അറിയിച്ചു. ഇത്തരം ദീര്‍ഘയാത്രയില്‍ എല്ലാ ഡിപ്പോകളിലും നിര്‍ത്തി യാത്രക്കാര്‍ക്ക് വെള്ളം കുടിക്കാന്‍ അവസരം നല്‍കുന്നത് യാത്രയെ ബാധിക്കും. ഇത് ഒഴിവാക്കാനാണ് ക്യാബിന് സമീപം രണ്ട് വാട്ടര്‍ ബോട്ടിലുകള്‍ സൂക്ഷിച്ചത്. ബസുകളില്‍ കുപ്പികള്‍ സൂക്ഷിക്കാന്‍ സൗകര്യം ഒരുക്കിയിട്ടില്ലെന്നും, എന്‍ജിന്‍ ചൂടുള്‍പ്പെടെയുള്ള സാഹചര്യങ്ങളില്‍ കുടിവെള്ളം അത്യാവശ്യമാണെന്നും അഭിഭാഷകന്‍ വാദിച്ചു. കുപ്പികളും ബാഗുകളും ബസിന്റെ മുന്‍വശത്തെ ഗ്ലാസിന് സമീപം സൂക്ഷിക്കരുതെന്ന കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ സൂപ്പര്‍ ഡീലക്‌സ് സര്‍വീസുകളെ സംബന്ധിച്ചാണ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളെക്കുറിച്ചല്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഗതാഗത മന്ത്രിയുടെ വ്യക്തിപരമായ ഇടപെടല്‍ മൂലമാണ് സ്ഥലംമാറ്റ ഉത്തരവുണ്ടായതെന്നും, പൊതുറോഡിന്റെ നടുവില്‍ വെച്ച് മന്ത്രി കെഎസ്ആര്‍ടിസി ബസ് തടഞ്ഞത് മോട്ടോര്‍ വാഹന നിയമപ്രകാരം കുറ്റകരമാണെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.