ISRAEL-IRAN| ആക്രമണത്തിന് തിരിച്ചടിയുണ്ടാകും; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്

Jaihind News Bureau
Sunday, June 22, 2025

ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്. അമേരിക്കന്‍ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് മുന്നറിയിപ്പ് നല്‍കിയതായി സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിനെതിരെയുള്ള നടപടികള്‍ തുടരുമെന്നും റെവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി.

അതേസമയം, ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങള്‍ പൂര്‍ണ വിജയമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ഫോര്‍ദോ, നതാന്‍സ്, ഇസ്ഹാന്‍ തുടങ്ങി ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളാണ് തകര്‍ത്തത്. വരാനിരിക്കുന്നത് ഇതിലും വലുതാണെന്നും മറ്റൊരു രാജ്യത്തിനും സാധിക്കാത്ത കാര്യമാണ് യുഎസ് ചെയ്തതെന്നും ആക്രമണത്തിനു ശേഷം ട്രംപ് പ്രതികരിച്ചു.

യുഎസിന്റെ അത്യാധുനിക ബി-2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബറുകളായിരുന്നു ആക്രമണത്തില്‍ ട്രംപിന്റെ വജ്രായുധം. വ്യോമ പ്രതിരോധങ്ങളെ മറികടന്ന്, കഠിനമായ ബങ്കറുകള്‍ തകര്‍ന്ന് അനായസം മടങ്ങാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ് ബി-2 സ്പിരിറ്റ് യുദ്ധവിമാനങ്ങള്‍. അമേരിക്കയുടെ കൈവശം മാത്രമുള്ള ബി-2 വിമാനത്തിന് 15 ടണ്‍ ഭാരമുള്ള രണ്ട് ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ വഹിക്കാന്‍ കഴിയും. ഇറാന്‍ മലനിരകളില്‍ ഭൂഗര്‍ഭത്തില്‍ സ്ഥിതിചെയ്യുന്ന ഫൊര്‍ദോ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രം തകര്‍ക്കാന്‍ യുഎസിന്റെ സഹായം ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ രഹസ്യ ആണവ ഗവേഷണ കേന്ദ്രങ്ങളുടെ ശൃംഖലകളിലടക്കം കൃത്യമായ ആക്രമണം നടത്താന്‍ ബി-2 ബോംബറുകള്‍ക്ക് കഴിയുമെന്നാണ് യുഎസിന്റെ അവകാശവാദം. ലോകത്തിന്റെ ഏത് കോണിലും ആക്രമണം നടത്താന്‍ യു.എസിന് സാധിക്കുന്ന സ്ട്രാറ്റജിക് ബോംബര്‍ വിമാനമാണ് ബി2. നോര്‍ത്രോപ് ഗ്രമ്മന്‍ എന്ന യു.എസ് ആയുധ നിര്‍മാതാക്കളാണ് ഈ സവിശേഷമായ യുദ്ധവിമാനം വികസിപ്പിച്ചത്. ഹെവി ബോംബര്‍ എന്ന വിഭാഗത്തില്‍ പെടുന്ന ഈ യുദ്ധവിമാനത്തിന് 18,000 കിലോവരെ ഭാരമുള്ള ബോംബുകള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. ഒറ്റപ്പറക്കലില്‍ 18500 കിലോമീറ്റര്‍ ദൂരം വരെ ഇവയ്ക്ക് സഞ്ചരിക്കാന്‍ സാധിക്കും. ബി2 ബോംബര്‍ അതിന്റെ രൂപഘടന കൊണ്ടും സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യകൊണ്ടും ലോകമെങ്ങും കേള്‍വികേട്ടതാണ്. യു.എസ് വ്യോമസേനയുടെ പക്കല്‍ ആകെ 19 ബി 2 ബോംബറുകളുണ്ട്.

റഡാര്‍ കണ്ണുകളെ വെട്ടിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവയുടെ രൂപഘടന. ഒരു ഭീമന്‍ പക്ഷി പറന്നുപോകുന്നതുപോലെയാണ് ദൂരെനിന്ന് നോക്കിയാല്‍ ഇവയെ കാണാനാകുക. ഇതിനൊപ്പം റഡാര്‍ ക്രോസ് സെക്ഷനില്‍ ഇവയെ ചെറിയൊരു പക്ഷിയുടെ അത്രയുമെ കാണിക്കു. അതിനാല്‍ ഇവ വരുന്നതും പോകുന്നതും തിരിച്ചറിയാനാകില്ല. ഇവയെ കണ്ടെത്തണമെങ്കില്‍ അതിശക്തമായ റഡാര്‍ സംവിധാനങ്ങള്‍ വേണം. നിലവില്‍ ഭൂരിഭാഗം രാജ്യങ്ങള്‍ക്കും ബി2 ബോംബറിനെ തിരിച്ചറിയാനുള്ള സംവിധാനങ്ങളില്ല. യു.എസിന്റെ പക്കല്‍ മാത്രമാണ് ഇത്തരം കേന്ദ്രങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബായ ജിബിയു-57എ/ബി എന്ന ബോംബുള്ളത 15 ടണ്ണോളം വരുന്ന ഈ ബോബിന് എത്രശക്തമായ കോണ്‍ക്രീറ്റ് കവചത്തെയും തുളഞ്ഞിറങ്ങി ഉള്ളില്‍ ചെന്ന് കനത്ത സ്ഫോടനം നടത്താനുള്ള ശേഷിയുണ്ട്. 20 അടി നീളമുള്ള ഈ ബോംബ് പ്രയോഗിക്കാന്‍ യു.എസിന്റെ ബി2 ബോംബറിന് മാത്രമേ സാധിക്കു.