IRAN-ISRAEL| ഇറാന്‍ കീഴടങ്ങില്ല; ഇടപെട്ടാല്‍ യുഎസിന് വന്‍ പ്രത്യാഘാതങ്ങളുണ്ടാകും: ട്രംപിന് മുന്നറിയിപ്പുമായി ഖമേനി

Jaihind News Bureau
Wednesday, June 18, 2025

ഇസ്രായേലുമായുള്ള സംഘര്‍ഷത്തില്‍ ഇറാന്‍ കീഴടങ്ങില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പ് നല്‍കി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. സംഘഷത്തില്‍ ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ആഹ്വാനത്തിന് പിന്നാലെയാണ് ഖമേനിയുടെ മുന്നറിയിപ്പ്. അടിച്ചേല്‍പ്പിക്കപ്പെട്ട യുദ്ധത്തിനെതിരെ ടെഹ്‌റാന്‍ ഉറച്ചു നില്‍ക്കുമെന്ന് ഖമേനി വ്യക്തമാക്കി.

ഇറാന്‍ ഒരിക്കലും കീഴടങ്ങില്ലെന്നും രാജ്യത്തിന്റെ ചരിത്രം അറിയുന്ന വിവേകശാലികളായ ആളുകള്‍ ഒരിക്കലും ഇറാനോട് ഭീഷണിയുടെ ഭാഷയില്‍ സംസാരിക്കില്ലന്നും ഖമേനി പറഞ്ഞു. അമേരിക്കന്‍ സൈനിക ഇടപെടലുണ്ടായാല്‍ അത് പരിഹരിക്കാന്‍ കഴിയാത്ത നഷ്ടം വരുത്തിവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ ഇടപെടലുണ്ടായാല്‍ ഇറാന്‍ നേരിടേണ്ടി വരുന്നതിനേക്കാള്‍ വലിയ നാശനഷ്ടങ്ങള്‍ യുഎസിനുണ്ടാകും. ട്രംപ് തങ്ങളെ ഭീഷണിപ്പെടുത്തുന്നു. ഇറാനിയന്‍ ജനത തനിക്ക് കീഴടങ്ങണമെന്ന് ആവശ്യപ്പെടുന്നു. ഭീഷണിയെ ഭയപ്പെടുന്നവര്‍ക്കെതിരെയാണ് ഭീഷണി മുഴക്കേണ്ടതെന്നും ഇറാന്‍ അത്തരം ഭീഷണികളെ ഭയപ്പെടുന്നില്ലെന്നും ഖമേനി വ്യക്തമാക്കി.

അതേസമയം തുടര്‍ച്ചയായ ആറാം ദിവസവും ഇസ്രായേലും ഇറാനും മിസൈല്‍ ആക്രമണം തുടര്‍ന്നു. 600 ലധികം പേര്‍ കൊല്ലപ്പെട്ടു. ഇറാനാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഇറാനില്‍ 585 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിന് നേരെ ഫത്താ-1 ഹൈപ്പര്‍സോണിക് മിസൈല്‍ പ്രയോഗിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. ടെല്‍ അവീവിലും സ്‌ഫോടനങ്ങളുണ്ടായി. ഇറാനിയന്‍ ആക്രമണങ്ങളില്‍ ഇതുവരെ 24 പേര്‍ മരിക്കുകയും 1,300-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ടെഹ്റാനെ കേന്ദ്രീകരിച്ചായിരുന്നു ബുധനാഴ്ച ഇസ്രായേലിന്റെ ആക്രമണങ്ങള്‍ പ്രധാനമായും നടന്നത്.