ഊര്‍ജ്ജ നിലയങ്ങള്‍ തകര്‍ത്താല്‍ ഹോര്‍മുസ് പൂര്‍ണമായും അടച്ചിടും: അമേരിക്കയ്ക്ക് ഇറാന്റെ മറുപടി

Jaihind News Bureau
Monday, March 23, 2026

തെഹ്റാന്‍: ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും അടച്ചുപൂട്ടുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോറാണ് യുഎസ് ഭീഷണിക്കെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. 48 മണിക്കൂറിനുള്ളില്‍ കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ സംവിധാനങ്ങളെ തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍, തങ്ങളുടെ ഊര്‍ജ്ജ നിലയങ്ങള്‍ തകര്‍ത്താല്‍ അവ പുനര്‍നിര്‍മ്മിക്കുന്നത് വരെ ഹോര്‍മുസ് പാതയിലൂടെ ഒരു കപ്പലിനെയും കടത്തിവിടില്ലെന്ന് ഇറാന്‍ സൈനിക കമാന്‍ഡര്‍ വ്യക്തമാക്കി.

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനില്‍ നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്നാണ് മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്. ഇതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഇറാന്‍ നിയന്ത്രിക്കുകയായിരുന്നു. നിലവില്‍ ഇസ്രയേലിനും മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കും നേരെ ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ ഇസ്രയേലിന്റെ ഊര്‍ജ്ജ-വാര്‍ത്താവിനിമയ മേഖലകളെയും അമേരിക്കയെ പിന്തുണയ്ക്കുന്ന മറ്റ് രാജ്യങ്ങളിലെ കേന്ദ്രങ്ങളെയും ലക്ഷ്യം വെക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതോടെ മിഡില്‍ ഈസ്റ്റില്‍ ആശങ്ക പുകയുകയാണ്.

ലോകത്തെ മൊത്തം എണ്ണ, എല്‍.എന്‍.ജി വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. എന്നാല്‍ യുദ്ധം രൂക്ഷമായതോടെ ഇവിടത്തെ കപ്പല്‍ ഗതാഗതം കുത്തനെ ഇടിഞ്ഞു. ഷിപ്പിംഗ് ഡാറ്റാ സ്ഥാപനമായ ‘കെപ്ലര്‍’ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, സാധാരണ നിലയിലുള്ള ഗതാഗതത്തിന്റെ വെറും 5 ശതമാനം മാത്രമാണ് ഇപ്പോള്‍ ഈ പാതയിലൂടെ നടക്കുന്നത്. ഇത് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നതിനും ഊര്‍ജ്ജ പ്രതിസന്ധിക്കും കാരണമായേക്കാം.

അമേരിക്കയെയും സഖ്യകക്ഷികളെയും സമ്മര്‍ദ്ദത്തിലാക്കാന്‍ പുതിയ നിയന്ത്രണങ്ങളും ഇറാന്‍ ആലോചിക്കുന്നുണ്ട്. തങ്ങളോട് സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളുടെ കപ്പലുകളെ കടന്നുപോകാന്‍ അനുവദിക്കുന്നുണ്ടെങ്കിലും, അമേരിക്കന്‍ അനുകൂല രാജ്യങ്ങളുടെ കപ്പലുകളെ തടയുകയോ അവയ്ക്ക് പ്രത്യേക ‘ടോള്‍’ ഏര്‍പ്പെടുത്തുകയോ ചെയ്യാനാണ് ഇറാനിയന്‍ അധികൃതരുടെ നീക്കം. തങ്ങളുടെ മുന്നറിയിപ്പ് അവഗണിക്കുന്ന കപ്പലുകള്‍ക്ക് നേരെ സൈനിക നടപടി സ്വീകരിക്കുമെന്നും ഇറാന്‍ ആവര്‍ത്തിച്ചു.