ഇറാനെ നടുക്കി ഇരട്ട സ്ഫോടനം: 103 പേർ കൊല്ലപ്പെട്ടു, 200 ഓളം പേർക്ക് പരിക്ക്; സ്ഫോടനം ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപം

Jaihind Webdesk
Wednesday, January 3, 2024

ടെഹ്റാൻ: ഇറാനിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ 103 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാന്‍റെ മുന്‍ സൈനികമേധാവി ജനറല്‍ ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപമാണ് സ്ഫോടനം നടന്നതെന്ന് ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തില്‍ 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുലൈമാനിയുടെ കൊലപാതകത്തിന്‍റെ നാലാം വാര്‍ഷികത്തിലാണ് സ്ഫോടനം.

ഇറാന്‍റെ തെക്കുകിഴക്കന്‍ നഗരമായ കെര്‍മാനിലാണ് സ്‌ഫോടനമുണ്ടായത്. ആദ്യത്തെ സ്‌ഫോടനം ജനറല്‍ സുലൈമാനിയുടെ ശവകുടീരത്തില്‍ നിന്ന് 700 മീറ്റര്‍ അകലെയും രണ്ടാമത്തേത് ഒരു കിലോമീറ്റര്‍ അകലെയുമാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് ഇറാനിൽ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. ഖാസിം സുലൈമാനിയുടെ ചരമവാർഷികവുമായി ബന്ധപ്പെട്ട ചടങ്ങിൽ പ​ങ്കെടുക്കാൻ പ്രദേശത്ത് ആയിരങ്ങൾ എത്തിയിരുന്നു. അവർക്കിടയിലാണ് റിമോർട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയത്. പ്രാദേശിക സമയം വൈകുന്നേരം 3.04 നാണ് ആദ്യ സ്ഫോടനമുണ്ടായത്. 13 മിനിട്ടുകൾക്ക് ശേഷം രണ്ടാമത്തെ സ്ഫോടനവും നടന്നു.

നടന്നത് ഭീകരാക്രമണമെന്ന് കെർമാൻ ഗവർണറും വ്യക്തമാക്കി. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. 2020 ജനുവരി 3-നാണ്ഡൊണാൾഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായിരിക്കെ യുഎസ് സൈന്യം ഡ്രോൺ ആക്രമണത്തിൽ സുലൈമാനിയെയും ഇറാഖിന്‍റെ അർധസൈനിക വിഭാഗത്തിന്‍റെ ഡെപ്യൂട്ടി കമാൻഡർ അബു മഹ്ദി അൽ-മുഹന്ദിസിനെയും വധിച്ചത്.