
ടെഹ്റാന്: അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനില്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ ഒരാഴ്ച പിന്നിടുമ്പോള്‍, ഇറാനിലെ പ്രധാന നഗരങ്ങള്‍ ഭീതിയുടെ നിഴലിലായി. പതിവ് ബഹളങ്ങളാല്‍ നിറഞ്ഞിരുന്ന ടെഹ്റാന് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ ഇപ്പോള്‍ നിശബ്ദമാണ്. യുദ്ധത്തിന്റെ കെടുതികള്‍ സാധാരണക്കാരുടെ ജീവിതത്തെ പൂര്‍ണ്ണമായും മാറ്റിമറിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നഗരങ്ങളിലെ ഷോപ്പിംഗ് സെന്ററുകളും കടകളും മിക്കതും അടഞ്ഞു കിടക്കുകയാണ്. അവശ്യവസ്തുക്കള്‍ ലഭിക്കുന്ന മരുന്നുകടകളും ബേക്കറികളും ദിവസത്തില്‍ ഏതാനും മണിക്കൂറുകള്‍ മാത്രം പ്രവര്‍ത്തിക്കുന്നു. പണലഭ്യത കടുത്ത പ്രതിസന്ധിയിലായതോടെ എടിഎമ്മുകളും പ്രവര്‍ത്തനരഹിതമായി.
മിസൈല്‍ ആക്രമണങ്ങളും ഡ്രോണ്‍ ആക്രമണങ്ങളും നിരന്തരമായി നടക്കുന്നതിനാല്‍ വീടുകള്‍ക്കുള്ളില്‍ പോലും സുരക്ഷിതരാണെന്ന് ജനങ്ങള്‍ കരുതുന്നില്ല. മുന്നറിയിപ്പ് സംവിധാനങ്ങളോ ബോംബ് ഷെല്‍ട്ടറുകളോ ഇല്ലാത്തത് ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കുന്നു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിയന്ത്രണം കാരണം പുറംലോകവുമായി ആശയവിനിമയം നടത്താന്‍ ജനങ്ങള്‍ക്ക് സാധിക്കുന്നില്ല. ഇത് വിവരങ്ങള്‍ കൈമാറുന്നതിനും സഹായം തേടുന്നതിനും വലിയ തടസ്സമായി മാറിയിരിക്കുകയാണ്.
യുദ്ധത്തില്‍ ഇതുവരെ ആയിരത്തിലധികം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള പൗരസൗകര്യങ്ങള്‍ ആക്രമണത്തിന് ഇരയായത് വലിയ മനുഷ്യാവകാശ ലംഘനമായാണ് അന്താരാഷ്ട്ര സമൂഹം കാണുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനില്‍ ഭരണമാറ്റം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഇത് ഇറാന് ജനതയെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സര്‍ക്കാര്‍ അനുകൂലികളും പ്രതിപക്ഷവും തമ്മില്‍ വിഭിന്നമായ അഭിപ്രായങ്ങളാണ് ഉയര്‍ത്തുന്നത്. യുദ്ധം എത്രയും വേഗം അവസാനിക്കണമെന്നും തങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്നുമാണ് സാധാരണക്കാരുടെ ഏക ആവശ്യം.
സൈനിക കേന്ദ്രങ്ങള്‍ നഗരപ്രദേശങ്ങളോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാല്‍ വരുംദിവസങ്ങളിലും സാധാരണക്കാര്‍ക്ക് കൂടുതല്‍ ഭീഷണി ഉണ്ടാകുമെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നത്.