IRAN-ISRAEL| ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: മേജര്‍ ജനറല്‍ അലി ഷദ്മാനി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍

Jaihind News Bureau
Thursday, June 26, 2025

ഇസ്രായേല്‍ ആക്രമണത്തില്‍ മേജര്‍ ജനറല്‍ അലി ഷദ്മാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാന്‍. ആക്രമണത്തില്‍ പരിക്കേറ്റ് ഷദ്മാനി കൊല്ലപ്പെട്ടതായാണ് ഇറാന്റെ സ്ഥിരീകരണം. അലി ഷദ്മാനിയെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നെങ്കിലും ഇറാന്‍ സ്ഥിരീകരിച്ചിരുന്നില്ല.

ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ ഷദ്മാനിയുടെ മുന്‍ഗാമിയായ ലെഫ്റ്റനന്റ് ജനറല്‍ ഗോലം അലി റാഷിദ് ഉള്‍പ്പടെ നിരവധി മൂതിര്‍ന്ന കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഗോലം അലി റാഷിദിന്റെ മരണത്തെ തുടര്‍ന്ന് ജൂണ്‍ 13 നാണ് ഷദ്മാനി അധികാരമേറ്റത്. ഖതം അല്‍-അന്‍ബിയ ആസ്ഥാനത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡറായും ഇറാന്റെ ജനറല്‍ സ്റ്റാഫിന്റെ ഓപ്പറേഷന്‍സ് ഡയറക്ടറേറ്റിന്റെ തലവനായും ഷാദ്മാനി മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അതേസമയം ഇറാനുമായുള്ള ചര്‍ച്ചകള്‍ അടുത്ത ആഴ്ച നടക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നെതര്‍ലാന്‍ഡ്‌സില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ വ്യക്തമാക്കി. ശനിയാഴ്ച ‘ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍’ എന്ന പേരില്‍ മൂന്ന് ഇറാനിയന്‍ ആണവ നിലയങ്ങളായ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളില്‍ യുഎസ് ആക്രമണം നടത്തിയിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷം, തിങ്കളാഴ്ച ഇറാന്‍ ഖത്തറിലെ അമേരിക്കയുടെ വ്യോമതാവളം ആക്രമിച്ചു. ആക്രമണത്തിന് പിന്നാലെ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചതായി ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു.