‘നെതന്യാഹു എവിടെയെന്ന് വ്യക്തമല്ല’; പ്രധാനമന്ത്രിയുടെ ഓഫീസ് തകര്‍ത്തെന്ന് ഇറാന്‍; ഇസ്രായേലില്‍ മിസൈല്‍ മഴ; യുദ്ധം ലെബനനിലേക്കും വ്യാപിക്കുന്നു

Jaihind News Bureau
Monday, March 2, 2026

ടെഹ്റാന്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസും സൈനിക ആസ്ഥാനങ്ങളും ലക്ഷ്യമിട്ട് ഇറാന്‍ അതിശക്തമായ മിസൈല്‍ ആക്രമണം നടത്തി. ശനിയാഴ്ച കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ നടത്തിയ പത്താംഘട്ട പ്രത്യാക്രമണത്തിലാണ് ഇസ്രായേലിന്റെ നെഞ്ചകം തകര്‍ക്കുന്ന സ്‌ഫോടനങ്ങള്‍ ഉണ്ടായതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) അവകാശപ്പെട്ടു.

ടെല്‍ അവീവിലെ പ്രധാനമന്ത്രിയുടെ ഓഫീസും ഹൈഫയിലെയും കിഴക്കന്‍ ജെറുസലേമിലെയും സുരക്ഷാ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ നീക്കം. നെതന്യാഹുവിന്റെ ഓഫീസിനും ഇസ്രായേല്‍ വ്യോമസേനാ കമാന്‍ഡറുടെ ആസ്ഥാനത്തിനും കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന (IRNA) റിപ്പോര്‍ട്ട് ചെയ്തു. ആക്രമണ സമയത്ത് നെതന്യാഹു എവിടെയായിരുന്നു എന്നതിനെക്കുറിച്ച് നിലവില്‍ വ്യക്തതയില്ലെന്നും അദ്ദേഹത്തിന്റെ വിധി അനിശ്ചിതത്വത്തിലാണെന്നും ഇറാന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടു. എന്നാല്‍ ഇസ്രായേല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

തിങ്കളാഴ്ചയും ജെറുസലേമിന് മുകളില്‍ ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ നിന്ന് തൊടുത്ത പുതിയ മിസൈലുകള്‍ തടയാന്‍ ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാണെന്ന് ഐ.ഡി.എഫ് (IDF) പ്രസ്താവനയില്‍ അറിയിച്ചു. ശനിയാഴ്ചയ്ക്ക് ശേഷം പത്ത് തരംഗങ്ങളിലായി നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളുമാണ് ഇറാന്‍ ഇസ്രായേലിന് നേരെ വിക്ഷേപിച്ചത്.

ഇറാന്‍-ഇസ്രായേല്‍ പോരാട്ടം ലെബനനിലേക്കും വ്യാപിച്ചു. ഖമേനിയുടെ വധത്തിന് പ്രതികാരമായി ഹിസ്ബുള്ള ഇസ്രായേലിന് നേരെ ആക്രമണം ആരംഭിച്ചതോടെ തിരിച്ചടിയായി ബെയ്‌റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വന്‍തോതില്‍ ബോംബ് വര്‍ഷിച്ചു. ലെബനനില്‍ ഇതുവരെ 31 പേര്‍ കൊല്ലപ്പെടുകയും 149 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഔദ്യോഗിക ഏജന്‍സിയായ എന്‍.എന്‍.എ (NNA) റിപ്പോര്‍ട്ട് ചെയ്തു. സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളത്തിന് നേരെയും ഇറാന്‍ മിസൈലുകള്‍ തൊടുത്തു.

നാല് പതിറ്റാണ്ടോളം ഭരിച്ച ഖമേനിയുടെ മരണം ഇറാനിലെ ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ ആശ്വാസമുണ്ടാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍പ് നടന്ന പ്രതിഷേധങ്ങളില്‍ ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്തിയ സുരക്ഷാ സേനയുടെ നടപടികളില്‍ പ്രതിഷേധമുള്ളവരാണ് ഇതിനെ സ്വാഗതം ചെയ്തത്. എങ്കിലും, ഇറാന്റെ യാഥാസ്ഥിതിക ഭരണകൂടം അധികാരം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നും ഇസ്രായേലിനെ പാഠം പഠിപ്പിക്കുമെന്നും ആവര്‍ത്തിച്ചു.