പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം- കൊടിക്കുന്നില്‍ സുരേഷ് എം.പി 

ലോക സമാധാനത്തിന്‍റെയും കാരുണ്യ പൂര്‍ണ്ണമായ മാനവികതയുടേയും ആഗോളമുഖമായ സമഗ്ര വ്യക്തിത്വത്തിനുടമയായ, സര്‍വ്വാദരണീയനായ പോപ്പ് ഫ്രാന്‍സിസ് മര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ലോക്സഭയില്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു.  മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും, അസമത്വത്തിനുമെതിരെ ആഗോള തലത്തില്‍ തന്നെ ഉയരുന്ന അപൂര്‍വ്വം ചില ശബ്ദങ്ങളില്‍ ഉന്നത ശീര്‍ഷനായ മാര്‍പ്പാപ്പയെ ഇന്‍ഡ്യലേക്ക് ക്ഷണിക്കുന്നത് വഴി ഇന്‍ഡ്യ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവര്‍ക്കൊപ്പമാണെന്ന സന്ദേശമാവും ലോകത്തിന് നല്‍കുകയെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

2018-ല്‍ ഭാരതത്തിന്‍റെയും വത്തിക്കാന്‍റെയും നയതന്ത്രങ്ങളുടെ എഴുപതാം വാര്‍ഷികം ആഘോഷിച്ച സാഹചര്യത്തില്‍ രണ്ട് രാജ്യങ്ങളുടേയും ഊഷ്മളമായ ബന്ധത്തിന്‍റെ വൃത്താന്തമായി പോപ്പിന്‍റെ സന്ദര്‍ശനം മാറുമെന്നും അദ്ദേഹം പറഞ്ഞു.

കത്തോലിക്കാ സഭാ വിശ്വാസി സമൂഹവും, പലസംഘടനകളും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സും മാര്‍പ്പാപ്പയെ ഇന്ത്യയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി സന്ദര്‍ശനാനുമതി തേടി സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.

ഈയടുത്ത കാലത്ത് മാര്‍പ്പാപ്പ മ്യാന്‍മാര്‍ സന്ദര്‍ശനം നടത്തുകയുണ്ടായി.                  എന്നാല്‍ അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുവാന്‍ അതിയായ താല്‍പര്യം പ്രകടിപ്പിക്കുകയുണ്ടായി. മറ്റേത് അയല്‍ രാജ്യത്തെക്കാളും ഇന്ത്യയടെ  ഔദ്യോഗിക ക്ഷണത്തിന് പ്രസക്തി ഏറെയാണ്.കത്തോലിക്കാ വിശ്വാസി സമൂഹത്തോടൊപ്പം തന്നെ അദ്ദേഹത്തിന്‍റെ സന്ദര്‍ശനം ആഗ്രഹിക്കുന്ന അനവധി വ്യക്തികള്‍, പ്രത്യേകിച്ചും ജീവകാരുണ്യപ്വര്‍ത്തകര്‍, സമൂഹത്തിലെ അസമത്വത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്കാകെ, മാര്‍പ്പാപ്പയുടെ സന്ദര്‍ശനം പ്രചോദനമാകുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ജാതിമത ഭേദമന്യേ മനുഷ്യത്വത്തിന്‍റേയും കരുണയുടേയും ഉന്നതമായ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവരും ലക്ഷക്കണക്കിന് വരുന്ന സഭാ വിശ്വാസികളുടേയും ആഗ്രഹവും ആവശ്യവും പരിഗണിച്ച് 2020-ല്‍ തന്നെ പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഭാരത സര്‍ക്കാര്‍ ഔദ്യോഗിക ക്ഷണം നല്‍കി ഭാരതത്തിലേക്ക് ക്ഷണിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു

Comments (0)
Add Comment