സ്വർണവും ഡോളറും കടത്തിയ കേസുകളിലെ അന്വേഷണ മരവിപ്പ് രാഷ്ട്രീയ വിവാദത്തിലേക്ക്; കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ ഒത്തുതീർപ്പുണ്ടാക്കിയെന്ന് കോൺഗ്രസ്; മറുപടിയില്ലാതെ പ്രതിരോധത്തില്‍ ബിജെപി

Jaihind News Bureau
Tuesday, February 9, 2021

സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിലെ അന്വേഷണ മരവിപ്പു രാഷ്ട്രീയ വിവാദത്തിലേക്ക്. പ്രധാന പ്രതികളായ സ്വപ്ന സുരേഷും സരിത്തും കോടതിയിൽ നൽകിയ മൊഴിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുണ്ടെന്നു കോടതി തന്നെ പരാമർശിച്ചിരുന്നുവെങ്കിലും പിന്നീട് അന്വേഷണം നടന്നില്ല. മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനിൽ നിന്നാണ് ഇഡി ഏറ്റവുമൊടുവിൽ മൊഴിയെടുത്തത്. പിന്നീട് അന്വേഷണം പുരോഗമിച്ചിട്ടില്ല. ഫലത്തിൽ ഒരു മാസമായി ഇഡി, കസ്റ്റംസ് അന്വേഷണങ്ങൾ മന്ദഗതിയിലാണ്.

കേന്ദ്ര ഏജൻസികൾ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും അന്വേഷണം സംസ്ഥാന പദ്ധതികൾ മുടക്കാൻ വേണ്ടിയാണെന്നും കുറ്റപ്പെടുത്തി മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു. കസ്റ്റംസും ഇഡിയും കേന്ദ്ര ധനവകുപ്പിന്‍റെ നിയന്ത്രണത്തിലായതിനാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കത്ത് ധനവകുപ്പിന് കൈമാറി. ഇതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണ ഏജൻസികളോട് ഇതുവരെ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് ധനവകുപ്പു തേടിയെന്നാണു വിവരം. എന്നാല്‍ പിന്നീട് അന്വേഷണം തികച്ചും മന്ദഗതിയില്‍ ആവുകയായിരുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളത്തിലെ സർക്കാരുമായി ഒത്തുതീർപ്പുണ്ടാക്കിയെന്നാണു കോൺഗ്രസ് ആരോപണം. അന്വേഷണം മരവിച്ചത് എന്തുകൊണ്ടെന്ന ചോദ്യത്തിനു കൃത്യമായ മറുപടിയില്ലാതെ പ്രതിരോധത്തിലാണ് ബിജെപി.

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ഉൾപ്പെടെ ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണസംഘം കസ്റ്റംസ് ബോർഡിനെയും കേന്ദ്ര ധനകാര്യ വകുപ്പിനെയും സമീപിച്ചിട്ട് ഒരു മാസമായെങ്കിലും അനുമതി ലഭിച്ചില്ലെന്നാണു സൂചന. അതോടെ കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണങ്ങൾ ഏതാണ്ട് മരവിച്ചു.

ഡോളർ കടത്തു കേസിൽ ഒരു ഘട്ടത്തിൽ കസ്റ്റംസ് ചടുലമായ നീക്കങ്ങൾ നടത്തിയിരുന്നു. സ്വപ്നയും സരിത്തും കോടതിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ 2 മലയാളികളെ ദുബായിൽനിന്നു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനും തുടർ നീക്കങ്ങളുണ്ടായില്ല.