അജിത്ത്കുമാറിനെതിരെയുള്ള അന്വേഷണം ഏറ്റവും വലിയ തമാശ; ‘ഡിസ്മിസ് ചെയ്യണം’; രൂക്ഷ വിമർശനവുമായി പി.വി. അൻവർ

 

മലപ്പുറം: എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ അജിത് കുമാറിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പി.വി അൻവർ എം.എൽ.എ. ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതിൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ നടപടി 2024ലെ ഏറ്റവും വലിയ തമാശയെന്ന് പി.വി അൻവർ പരിഹസിച്ചു. എഡിജിപിയെ സസ്പെൻഡ് ചെയ്യുകയല്ല, മറിച്ച് ഡിസ്മിസ് ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രണ്ട് തവണ കൂടിക്കാഴ്ച നടത്തിയ കാര്യം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തൃശൂർ പൂരം കലക്കുന്നത് ചർച്ച ചെയ്യാൻ മാത്രമാകില്ല അദ്ദേഹം കണ്ടിട്ടാവുക. ആർഎസ്എസ് നേതാക്കളുമായി ചിലപ്പോൾ 10,000 പ്രാവശ്യം കണ്ടിട്ടുണ്ടാകും. അവരുമായിട്ടാണ് അദ്ദേഹത്തിന്‍റെ സംസർഗം. അവരുടെ അജണ്ടയാണ് ഇവിടെ നടപ്പാക്കുന്നത്. അതൊരു ​പ്രപഞ്ച സത്യമാണ്.

തൃ​ശൂർ പൂരം കലക്കിച്ചത് എഡിജിപിയാണ്. അയാൾ നൊട്ടോറിയസ് ക്രിമിനലാണ്. നേരത്തേ എഡിജിപിയെ മാറ്റിനിർത്തണമെന്നാണ് താൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇപ്പോൾ അജിത് കുമാറിനെ പുറത്താക്കണ​മെന്ന് ആവശ്യപ്പെടുകയാണ്. അയാൾ പോലീസ് വകുപ്പിന് പറ്റുന്ന ആളല്ലെന്നും പി.വി അൻവർ വ്യക്തമാക്കി. ചില ആളുകൾക്ക് കാര്യങ്ങൾ ബോധ്യപ്പെടണമെങ്കിൽ സമയമെടുക്കുമെന്നും പി.വി അൻവർ പറഞ്ഞു.

Comments (0)
Add Comment