
ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ കിഴക്കന്‍ തീരത്ത് റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം. ഭൂകമ്പത്തെത്തുടര്‍ന്ന് സമുദ്രത്തില്‍ 75 സെന്റിമീറ്റര്‍ വരെ ഉയരത്തില്‍ സുനാമി തിരമാലകള്‍ രൂപപ്പെട്ടു. വടക്കന്‍ സുലവേസി പ്രവിശ്യയിലെ മനാഡോ നഗരത്തില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
വ്യാഴാഴ്ച പുലര്‍ച്ചെ സുലവേസി, മാലുക്കു ദ്വീപുകള്‍ക്കിടയിലുള്ള മൊളൂക്ക കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കടല്‍നിരപ്പില്‍ നിന്ന് ഏകദേശം 35 കിലോമീറ്റര്‍ ആഴത്തിലാണ് ചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ഭൂകമ്പത്തിന് പിന്നാലെ സമുദ്രനിരപ്പ് ഉയര്‍ന്നതോടെ അധികൃതര്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മരിച്ചയാളുടെ മൃതദേഹം കണ്ടെടുത്തത്. പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ദേശീയ ദുരന്ത നിവാരണ സേന തിരച്ചില്‍ തുടരുകയാണ്. ഇന്തോനേഷ്യയ്ക്ക് പുറമെ ഫിലിപ്പീന്‍സ്, മലേഷ്യന്‍ തീരങ്ങളിലും അപകടകരമായ സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പസിഫിക് ‘റിംഗ് ഓഫ് ഫയര്‍’ മേഖലയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഇന്തോനേഷ്യയില്‍ ഭൂകമ്പങ്ങളും അഗ്നിപര്‍വ്വത സ്ഫോടനങ്ങളും പതിവാണ്.