പുല്‍വാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഉരുക്കുവനിതയെ ഓര്‍ത്ത് സോഷ്യല്‍മീഡിയ

Jaihind Webdesk
Friday, February 15, 2019

പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരരാല്‍ വധിക്കപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കുവേണ്ടി രാജ്യം വിലപിക്കുമ്പോഴും ഉത്തരമില്ലാത്ത അവസ്ഥയിലാണ് കേന്ദ്രസര്‍ക്കാരും മോദിയും. ഭീകരര്‍ക്കതിരെയും അവരെ സംരക്ഷിക്കുന്ന പാക്കിസ്ഥാനെതിരെയും എന്ത് നിലപാട് സ്വീകരിക്കുമെന്നതില്‍ ഇതുവരെയും മോദി ഒരു അഭിപ്രായം പറഞ്ഞിട്ടുമില്ല. ഈ അവസരത്തിലാണ്. ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകളിലെ ചടുലതയും പ്രസക്തിയും വ്യക്തമാക്കി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാകുന്നത്.

ഇന്ത്യയുടെ ഭരണപദം അലങ്കരിച്ച ‘ഇന്ത്യയുടെ ഉരുക്കുവനിത’ (The iron lady of India) എന്നറിയപ്പെട്ട ഇന്ത്യയുടെ ഉരുക്കുവനിത ശ്രീമതി ഇന്ദിരഗാന്ധി. 1971ലെ ബംഗ്ലാദേശ്‌ വിമോചന യുദ്ധമായിരുന്നു ഇന്ദിരയുടെ കീർത്തിയുയർത്തിയ ഒരു സംഭവം.  കിഴക്കൻ പാകിസ്താനിലെ ഹിന്ദുക്കളെ ഇന്ത്യയിലേക്ക്‌ പറഞ്ഞുവിട്ട പാക്‌ സൈന്യമാണ്‌ സംഘർഷത്തിനു തുടക്കം കുറിച്ചത്‌. പാകിസ്താന്റെ നടപടിയെ രാജ്യാന്തര വേദികളിൽ ചോദ്യം ചെയ്ത ശേഷം ഇന്ത്യ, ബംഗ്ലാദേശ്‌ വിമോചന യുദ്ധം ആരംഭിച്ചു. ഒരുലക്ഷത്തോളം പാക്‌ സൈനികരെ തടവിലാക്കിയ ഇന്ത്യ ബംഗ്ലാദേശിനെ പാകിസ്താനിൽ നിന്നും വേർപെടുത്തി.

പാകിസ്ഥാനെ രക്ഷിക്കാൻ സാക്ഷാൽ അമേരിക്കയുടെ വീരായുധം ഏഴാം കപ്പൽപ്പട ഇന്ത്യയെ ആക്രമിക്കുവാൻ കുതിച്ചെത്തുന്നതറിഞ്ഞ ഇന്ദിരാഗാന്ധി അമേരിക്കയോട് പറഞ്ഞു ഏഴാം കപ്പൽ പടയൊക്കെ വരുന്നത് കൊള്ളാം പക്ഷേ. ‘എന്‍റെ രാജ്യത്തിന്‍റെ അതിർത്തി ലംഘിച്ചാൽ ഏഴാം കപ്പൽപ്പടയിൽ തിരിച്ച് പോകാൻ ഒരു കപ്പൽപ്പോലും ‍കാണില്ല.’ ആ അമ്മയുടെ അസാധാന്യമായ ധൈര്യത്തിന്ന് മുന്നിൽ പകച്ച് പോയ അമേരിക്കയുടെ വീരായുധം അവിടെതന്നെ നങ്കൂരമിട്ടതും ചരിത്രം.

ബംഗ്ലാദേശ്‌ വിമോചന യുദ്ധത്തിൽ ഇന്ത്യ നേടിയ വിജയം പൊതുജനങ്ങൾക്കിടയിൽ ഇന്ദിരയുടെ സ്വാധീനം അരക്കിട്ടുറപ്പിച്ചു. ഇന്ദിരയുടെ കൈകളിൽ ഇന്ത്യ സുരക്ഷിതയാണെന്നു സാധാരണക്കാരെക്കൊണ്ടു ചിന്തിപ്പിക്കുന്നതിൽ അവർ വിജയിച്ചു. ഈ യുദ്ധവിജയത്തിനുശേഷം, അന്നത്തെ പ്രതിപക്ഷനേതാവ് അടൽ ബിഹാരി വാജ്പേയി ഇന്ദിരയെ ദുർഗ്ഗാദേവിയോടാണ് ഉപമിച്ചത്.

പാക് പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയെ ഇന്ദിര സിംലയിലേക്ക് ഒരു ആഴ്ച നീണ്ട ചർച്ചയ്ക്കു ക്ഷണിച്ചു. ഈ ചർച്ചയുടെ ഒടുവിൽ ഇന്ദിരയുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഇരു രാജ്യങ്ങളും തമ്മിൽ സമാധാന ഉടമ്പടി ഒപ്പുവെച്ചു.കാശ്മീർ പ്രശ്നം ഉഭയകക്ഷി ചർച്ചകളിൽ കൂടെ മാത്രമേ പരിഹരിക്കാൻ പറ്റൂ എന്ന് സിംലാ കരാർ നിഷ്കർഷിച്ചു പാകിസ്താനു വേണ്ടി പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയും, ഇന്ത്യക്കു വേണ്ടി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമാണ് സിംലാ കരാറിൽ ഒപ്പു വെച്ചത്. ഇന്ത്യയുടെ തടവിലുണ്ടായിരുന്ന 90,368 പാകിസ്താൻ പട്ടാളക്കാരേയും ഇന്ത്യ വിട്ടയച്ചു.

 

പതിമൂന്ന് ദിവസം കൊണ്ട് പാകിസ്ഥാനെ ദുർബലപ്പെടുത്തിയ ഇന്ദിരാഗാന്ധി ഒരു ലക്ഷത്തോളം പാകിസ്ഥാന്റെ സൈന്യത്തെ തടവിലാക്കി. ചെയ്ത തെറ്റിന് പാകിസ്ഥാനെ കൊണ്ട് മാപ്പ് പറയിച്ച ആ ചരിത്ര വനിതയെ ഇന്ത്യാ മഹാരാജ്യത്തിന്‍റെ നാലതിരും കാക്കാൻ ദൈവം നിയോഗിച്ച ദുർഗ്ഗയാണ് ശ്രീമതി ഇന്ദിരാഗാന്ധി എന്ന് വിശേഷിപ്പിച്ച മോദിയുടെ മുൻഗാമി സാക്ഷാൽ അടൽ ബിഹാരി ബാജ്പേയി ആണ് !!!

ഇന്ദിരയുടെ മൃതദേഹത്തിന്‍റെ മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞ് കൊണ്ട് എന്‍റെ അമ്മക്ക് പിറക്കാതെ പോയ എന്‍റെ സഹോദരിയാണ് എന്ന് പറഞ്ഞത് സാക്ഷാൽ യാസർ അറാഫത്ത്

രാജ്യത്തിന് പുറത്ത് നിന്ന് മാത്രമല്ല അകത്ത് നിന്നായാലും തീവ്രവാദം രാജ്യത്തിന് ആപത്താണെന്നും അത് തുടച്ചു നീക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഇന്ദിരാജിയ്ക്ക് ഉറപ്പായിരുന്നു. കാലിസ്ഥാന്‍ വാദത്തിനെതിരായി പഞ്ചാബിനെ ഇന്ത്യയില്‍ നിന്ന് അടര്‍ത്തി മാറ്റാന്‍ ശ്രമിച്ച വിഘടനവാദികള്‍ക്കെതിരായി സുവര്‍ണക്ഷേത്രത്തില്‍ മാരകായുധങ്ങളുമായി തമ്പടിച്ചിരുന്ന ബിന്ദ്രന്‍വാലയുടെ നേതൃത്വത്തിലുണ്ടായിരുന്ന സിക്കു മത ഭീകരന്മാരെ ബ്ലൂസ്റ്റാര്‍ ഒാപ്പറേഷനിലൂടെ തകര്‍ത്തെറിഞ്ഞ് വാക്കുകളില്‍ മാത്രമല്ല പ്രവൃത്തിയിലൂടെയും തന്‍റെ നിശ്ചയദാര്‍ഢ്യം ആ ധീര വനിത തെളിയിച്ചു. – ഫേസ്ബുക്കിലെ പോസ്റ്റുകളില്‍ പറയുന്നു.