ആദ്യത്തെ പ്ലാസ്മിഡ് ഡിഎന്‍എ പ്രതിരോധ മരുന്നായ സൈക്കോവ്-ഡി വാക്സിന് അനുമതി തേടി സൈഡസ് കാഡില

Jaihind Webdesk
Thursday, July 1, 2021

ന്യൂഡല്‍ഹി : പുതിയതായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്നായ സൈക്കോവ്-ഡി യ്ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ആവശ്യപ്പെട്ട് മരുന്നു നിര്‍മ്മാതാക്കളായ സൈഡസ് കാഡില ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയെ സമീപിച്ചു. ലോകത്തിലെ തന്നെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിനാണ് ഇത്.

അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചാല്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന അഞ്ചാമത്തെ കൊവിഡ് വാക്‌സിനാവും സൈക്കോവ്-ഡി. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, റഷ്യന്‍ വാക്‌സിന്‍ സ്പുട്‌നിക്, മൊഡേണ എന്നിവയ്ക്കാണ് ഇതുവരെ ഇന്ത്യയില്‍ ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുള്ളത്.

12-18 വയസ്സ് പ്രായമുള്ള 1000 കൗമാരക്കാരായ കുട്ടികളിലുള്‍പ്പെടെ രാജ്യത്ത് 28,000 പേരിലാണ് സൈക്കോവ്-ഡിയുടെ പരീക്ഷണം നടന്നത്. ഡെല്‍റ്റ വകഭേദത്തിനുള്‍പ്പെടെ ഈ മരുന്ന് മികച്ച പ്രതിരോധം നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മറ്റ് കോവിഡ് വാക്‌സിനില്‍ നിന്ന് വിഭിന്നമായി സൈക്കോവ് ഡിയുടെ മൂന്ന് ഡോസ് വാക്‌സിനാണ് സ്വീകരിക്കേണ്ടത്. അനുമതി ലഭിച്ചാല്‍ പ്രതിവര്‍ഷം 120 മില്ല്യണ്‍ ഡോസ് മരുന്ന് ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഒരു പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിന്‍ കുത്തിവയ്ക്കുമ്പോള്‍ കൊറോണ വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പുതിയ വകഭേദങ്ങള്‍ക്കെതിരേയും വളരെ വേഗത്തില്‍ പ്രതിരോധം തീര്‍ക്കാനും സാധിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്‌