IND VS ENG| ലീഡ്‌സില്‍ ഉദിച്ചുയര്‍ന്ന് ഇന്ത്യന്‍ യുവനിര; ജയ്സ്വാളിനും ഗില്ലിനും സെഞ്ച്വറി; ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യന്‍ ആധിപത്യം

Jaihind News Bureau
Saturday, June 21, 2025

യശസ്വി ജയ്‌സ്വാളിന്റെയും ശുഭ്മന്‍ ഗില്ലിന്റെയും സെഞ്ച്വറിക്കരുത്തില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സെന്ന ശക്തമായ നിലയിലാണ്. 127 റണ്‍സുമായി ഗില്ലും 65 റണ്‍സുമായി റിഷഭ് പന്തും ക്രീസില്‍ തുടരുകയാണ്. 101 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെയും 42 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെയും സായ് സുദര്‍ശന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യ ദിനം നഷ്ടമായത്.

ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും കെ.എല്‍. രാഹുലും നല്‍കിയത്. ഇംഗ്ലണ്ട് ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീം സ്‌കോറുയര്‍ത്തി. 15-ഓവറില്‍ ടീം 52-ലെത്തി. ഇംഗ്ലീഷ് ബൗളര്‍മാര്‍ മാറിമാറിയെറിഞ്ഞെങ്കിലും രാഹുലും ജയ്സ്വാളും പിടികൊടുത്തില്ല. ടീം സ്‌കോര്‍ 91-ല്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. രാഹുലിനെ ബ്രൈഡന്‍ കാഴ്സെ ജോ റൂട്ടിന്റെ കൈകളിലെത്തിച്ചുു. 42 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

മികച്ച ഫോമില്‍ നിന്ന യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ നൂറ് കടന്നതിനു പിന്നാലെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് മടക്കി. 144 പന്തുകള്‍ നേരിട്ട് 16 ഫോറും 2 സിക്സും സഹിതം 101 റണ്‍സ് നേടിയാണ് യശസ്വിയുടെ മടക്കം. ഇംഗ്ലണ്ടിലെ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണ് യശസ്വി കുറിച്ചത്. ഇംഗ്ലീഷ് മണ്ണിലെ കന്നി പോരാട്ടത്തില്‍ തന്നെ സെഞ്ച്വറി നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബാറ്ററായും യശസ്വി മാറി.

നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തുടക്കത്തില്‍ അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്തു. കരിയറില്‍ ആദ്യമായി നാലാം സ്ഥാനത്ത് ബാറ്റിംഗിനിറങ്ങിയ നായകന്‍ ശുഭ്മന്‍ ഗില്‍ തന്റെ ആരാധനാപാത്രമായ വിരാട് കോഹ്‌ലി കൈവശം വച്ചിരുന്ന സ്ഥാനത്തോട് പൂര്‍ണ നീതി പുലര്‍ത്തി. 140 പന്തിലാണ് ഗില്‍ വിദേശ മണ്ണിലെ തന്റെ രണ്ടാം സെഞ്ച്വറി കുറിച്ചത്. അതേസമയം ഐപിഎല്ലില്‍ മിന്നിയ യുവ താരം സായ് സുദര്‍ശന് ടെസ്റ്റിലെ അരങ്ങേറ്റ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞില്ല. ആറ് പന്തുകള്‍ നേരിട്ട സായ് സൂദര്‍ശന്‍ റണ്‍സൊന്നും എടുക്കാതെ പുറത്തായി.

ഇന്ത്യയെ ആദ്യം ബാറ്റിംഗിനയച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ തീരുമാനം തെറ്റിയെന്ന് കാണിക്കുന്നതായിരുന്നു ഹെഡിങ്ലിയിലെ ആദ്യ ദിനം. കോഹ്ലിയും രോഹിത്തും വിരമിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാവി ആശങ്കയില്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യന്‍ യുവനിരയുടെ ഈ മിന്നും പ്രകടനം.