ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം; രൂപയും കൂപ്പുകുത്തി; 23 പൈസയുടെ നഷ്ടം

Jaihind News Bureau
Wednesday, May 28, 2025

തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്‌സ്് 183 പോയിന്റ് ഇടിഞ്ഞ് 81,368.28 എന്ന നിലയിലും നിഫ്്റ്റി 64 പോയിന്റ് ഇടിഞ്ഞ് 24,762.95 എന്ന നിലയിലുമായി.

ബിഎസ്‌സിയിലെ ഓഹരികളില്‍ ഐടിസി, നെസ്ലെ, എം ആന്‍ഡ് എം, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ടൈറ്റന്‍ എന്നിവയായിരുന്നു പ്രധാനമായും നഷ്ടം നേരിട്ടത്. അതേസമയം, അദാനി പോര്‍ട്ട്‌സ്, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക് എന്നിവ മുന്നേറി.

ഇന്ന് പ്രധാനമായി എഫ്എംസിജി സെക്ടറാണ് ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തുന്നത്. 1.22 ശതമാനത്തിന്റെ ഇടിവാണ് എഫ്എംസിജി സെക്ടറില്‍ ഉണ്ടായത്. നിഫ്റ്റി മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഓഹരികളും നഷ്ടം നേരിട്ടു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത ഇടിവ് നേരിട്ട ഐടി സെക്ടര്‍ ഇന്ന് മുന്നേറി. 0.5 ശതമാനത്തിന്റെ മുന്നേറ്റമാണ് കാഴ്ചവെച്ചത്.

അതേ സമയം ഡോളറിനെതിരെ രൂപയുടെ മൂല്യം 23 പൈസ ഇടിഞ്ഞ് 85.63 ആയി. അമേരിക്കന്‍ കറന്‍സി ശക്തിയാര്‍ജ്ജിക്കുന്നതും ക്രൂഡ് ഓയില്‍ വിലയിലെ വര്‍ദ്ധനവും
ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതുമാണ് രൂപയുടെ നഷ്ടത്തിന് കാരണം. കയറ്റുമതിക്കാരില്‍ നിന്നും ബാങ്കുകളില്‍ നിന്നും മാസാവസാനം ഡോളര്‍ ഡിമാന്‍ഡ് വര്‍ദ്ധിച്ചതിനാല്‍ പ്രാദേശിക യൂണിറ്റും സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ഫോറെക്‌സ് വിശകലന വിദഗ്ധര്‍ പറഞ്ഞു.