വിറപ്പിച്ച് യുഎസ്എ; രക്ഷകനായി സൂര്യ; വാംഖഡെയില്‍ അമേരിക്കയ്ക്ക് 162 റണ്‍സ് വിജയലക്ഷ്യം

Jaihind News Bureau
Saturday, February 7, 2026

മുംബൈ: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അമേരിക്കയ്‌ക്കെതിരെ ഇന്ത്യ 162 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ വാംഖഡെയില്‍ പതറിയപ്പോള്‍, നായകന്‍ സൂര്യകുമാര്‍ യാദവിന്റെ (49 പന്തില്‍ 84) തകര്‍പ്പന്‍ പ്രകടനമാണ് ടീമിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഒരു ഘട്ടത്തില്‍ 77 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ സൂര്യകുമാര്‍ ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു.

ആദ്യ ഓവറുകളില്‍ തന്നെ അമേരിക്കന്‍ ബൗളര്‍മാര്‍ ഇന്ത്യന്‍ മുന്‍നിരയെ വിറപ്പിച്ചു. അഭിഷേക് ശര്‍മ്മ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായതോടെ ഇന്ത്യ ഞെട്ടി. പവര്‍പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് ഇഷാന്‍ കിഷന്‍ (20), തിലക് വര്‍മ്മ (25), ശിവം ദുബെ (0) എന്നിവരെ പുറത്താക്കി പവര്‍പ്ലേയില്‍ തന്നെ ഇന്ത്യയെ 46-4 എന്ന നിലയിലേക്ക് തള്ളിയിട്ടു. പിന്നീട് വന്ന റിങ്കു സിംഗും (6), ഹാര്‍ദിക് പാണ്ഡ്യയും (5) നിരാശപ്പെടുത്തിയതോടെ ഇന്ത്യ വന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ചു.

ഏഴാം വിക്കറ്റില്‍ അക്‌സര്‍ പട്ടേലുമായി ചേര്‍ന്ന് സൂര്യകുമാര്‍ യാദവ് ഇന്ത്യയെ 100 കടത്തി. അക്‌സര്‍ (14) പുറത്തായെങ്കിലും അര്‍ഷ്ദീപ് സിംഗിനെ ഒരറ്റത്ത് നിര്‍ത്തി സൂര്യകുമാര്‍ അക്രമണം അഴിച്ചുവിട്ടു. സൗരഭ് നേത്രാവല്‍ക്കര്‍ എറിഞ്ഞ അവസാന ഓവറില്‍ 21 റണ്‍സടിച്ച സൂര്യകുമാര്‍ ഇന്ത്യയെ 161-ല്‍ എത്തിച്ചു. 10 ഫോറുകളും 4 സിക്‌സറുകളും അടങ്ങുന്നതായിരുന്നു നായകന്റെ ഇന്നിംഗ്‌സ്. അമേരിക്കയ്ക്കായി ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് 25 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു. ഹര്‍മീത് സിംഗ് രണ്ട് വിക്കറ്റും സ്വന്തമാക്കി.