മൂന്നാം കിരീടത്തിലേക്ക് ഇന്ത്യ; കന്നി ജയത്തിനായി കിവീസ്; ടി20 ലോകകപ്പ് ഫൈനല്‍ നാളെ

Jaihind News Bureau
Saturday, March 7, 2026

 

അഹമ്മദാബാദ്: ക്രിക്കറ്റ് ലോകം കാത്തിരുന്ന ഐസിസി ടി20 ലോകകപ്പ് 2026-ന്റെ കലാശപ്പോരാട്ടത്തിന് നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാകും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ മൂന്നാം തവണയും ലോകകിരീടം സ്വന്തമാക്കാനിറങ്ങുമ്പോള്‍, തങ്ങളുടെ കന്നി ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്.

സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം മികച്ച ഫോമിലാണ്. സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. മലയാളി താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് സെമിയില്‍ ഇന്ത്യക്ക് തുണയായത്. സഞ്ജുവിന്റെ 89 റണ്‍സാണ് ഇന്ത്യയെ 253 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ബൗളിംഗില്‍ ജസ്പ്രീത് ബുംറയുടെ കൃത്യതയാര്‍ന്ന പ്രകടനവും വരുണ്‍ ചക്രവര്‍ത്തിയുടെ സ്പിന്‍ മികവുമാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. എങ്കിലും ടോപ് ഓര്‍ഡര്‍ ബാറ്റര്‍ അഭിഷേക് ശര്‍മ്മയുടെ ഫോമില്ലായ്മ ടീമിന് ചെറിയ തലവേദനയായി തുടരുന്നുണ്ട്.

മറുവശത്ത്, ദക്ഷിണാഫ്രിക്കയെ സെമിഫൈനലില്‍ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് തകര്‍പ്പന്‍ ഫോമിലാണ് ന്യൂസിലന്‍ഡ് എത്തിയത്. ഫിന്‍ അലന്റെയും ടിം സീഫര്‍ട്ടിന്റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് അവരുടെ പ്രധാന കരുത്ത്. ഫിന്‍ അലന്റെ സെഞ്ച്വറി മികവില്‍ അനായാസമായിരുന്നു കിവീസിന്റെ സെമി ഫൈനല്‍ വിജയം. മിച്ചല്‍ സാന്റ്‌നറുടെ തന്ത്രപരമായ ക്യാപ്റ്റന്‍സിയും ഗ്ലെന്‍ ഫിലിപ്സിന്റെയും രചിന്‍ രവീന്ദ്രയുടെയും ഓള്‍റൗണ്ട് മികവും ഇന്ത്യക്ക് വലിയ വെല്ലുവിളിയാകും.

ടി20 ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്ന കണക്കുകള്‍ ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നുണ്ടെങ്കിലും, ഹോം ഗ്രൗണ്ടിലെ കാണികളുടെ പിന്തുണയും നിലവിലെ ഫോമും ഇന്ത്യക്ക് വലിയ ആത്മവിശ്വാസം പകരുന്നുണ്ട്. 1,32,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആവേശപ്പോരാട്ടങ്ങളില്‍ ഒന്നാകുമെന്നാണ് വിലയിരുത്തല്‍.

നാളെ വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ ടോസ് നിര്‍ണ്ണായകമാകും. ഇരു ടീമുകളും തങ്ങളുടെ സെമിഫൈനല്‍ വിജയിച്ച അതേ ടീമിനെത്തന്നെ ഫൈനലിലും നിലനിര്‍ത്താനാണ് സാധ്യത.