IND VS ENG| എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യക്ക് ചരിത്ര ജയം; ഇംഗ്ലണ്ടിനെ 337 റണ്‍സിന് തകര്‍ത്തു; ആകാശ് ദീപിന് രണ്ട് ഇന്നിംഗ്‌സുകളിലായി 10 വിക്കറ്റ്

Jaihind News Bureau
Sunday, July 6, 2025

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനതിരെ ഇന്ത്യക്ക് ചരിത്ര ജയം. ഇതാാദ്യമായാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്. കപില്‍ ദേവിനും ധോണിക്കും കോഹ്ലിക്കും നേടാന്‍ സാധിക്കാതിരുന്നത് ഗില്‍ നേടി. ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ 250 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 150 റണ്‍സും പിന്നിടുന്ന ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ താരമായി ചരിത്രമെഴുതിയാണ് ഗില്‍ ഇന്ത്യ തന്റെ കൈകളില്‍ ഭദ്രം എന്ന് പ്രഖ്യാപിക്കുന്നത്. കൂടാതെ എഡ്ജ്ബാസ്റ്റണില്‍ മത്സരം ജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീമായിും ഇന്ത്യ മാറി.

336 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഗില്ലും സംഘവും നേടിയത്. 607 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 262 റണ്‍സിന് പുറത്താകുകയായിരുന്നു. ആറ് വിക്കറ്റ് നേടിയ ആകാശ് ദീപാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 88 റണ്‍സ് നേടിയ ജാമി സ്മിത്ത് മാത്രമാണ് തിളങ്ങിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 587 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്‌സില്‍ 407 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ആറ് വിക്കറ്റ് നേടിയ സിറാജും നാല് വിക്കറ്റ് നേടിയ ആകാശ് ദീപുമാണ് ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ആകാശ്ദീപ് രണ്ട് ഇന്നിംഗ്‌സിലിമായി പത്ത്് വിക്കറ്റുകള്‍ നേടി. ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറിയും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയുമായി ശുഭ്മന്‍ ഗില്‍ മുന്‍പില്‍ നിന്ന് നയിച്ചപ്പോള്‍ സ്റ്റോക്ക്‌സിന്റെ തന്ത്രങ്ങളൊന്നും ഫലം കണ്ടില്ല. സ്റ്റാര്‍ പേസര്‍ ബുമ്രയില്ലെങ്കിലും ജയിക്കാനാവുമെന്ന് ഗംഭീറും ഗില്ലും തെളിയിക്കുന്നു.

അഞ്ചാം ദിനം മഴയെ തുടര്‍ന്നു ഒന്നര മണിക്കൂറോളം വൈകിയാണ് കളി പുനരാരംഭിച്ചത്. 3 വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് അവസാന ദിനം ബാറ്റിങ് ആരംഭിച്ചത്. ബെന്‍ ഡക്കറ്റ് (25), സാക് ക്രൗളി (0), ജോ റൂട്ട് (6) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നാലാം ദിനത്തില്‍ നഷ്ടമായത്. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റിനെ ആകാശ് ദീപും സാക് ക്രൗളിയെ റണ്ണെടുക്കാന്‍ അനുവദിക്കാതെ മുഹമ്മദ് സിറാജും പുറത്താക്കി. പിന്നാലെ റൂട്ടിന്റെ വിക്കറ്റും വീഴ്ത്തി ആകാശ് വീണ്ടും ഇംഗ്ലണ്ടിനെ ഞെട്ടിക്കുകയായിരുന്നു.

ഇതിന് മുന്‍പ് എട്ട് ടെസ്റ്റുകളാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ കളിച്ചിരുന്നത്. അതില്‍ ഏഴിലും തോറ്റു. ഒരു ടെസ്റ്റ് സമനിലയായി. എന്നാലിപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതുയുഗത്തിലെ ആദ്യ ജയം ഇന്ത്യ ഇതുവരെ ജയിച്ചിട്ടില്ലാത്ത എഡ്ജ്ബാസ്റ്റണില്‍. ഇന്ത്യന്‍ ക്രിക്കറ്റിന് അത് ഇരട്ടി മധുരമാകുന്നു. സ്റ്റാര്‍ പേസര്‍ ബുംറ ഇല്ലെങ്കിലും വിജയം സാധ്യമാണെന്ന് ഗംഭീറും ഗില്ലും തെളിയിച്ചു. ജൂലായ് 10ന് ലോര്‍ഡിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.