ന്യൂഡല്‍ഹി: ആഗോള വിശപ്പ് സൂചികയില്‍ (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്- ജിഎച്ച്‌ഐ) 94-ാം സ്ഥാനത്തുനിന്ന് 101-ാം സ്ഥാനത്തേക്ക് വഴുതിവീണ് ഇന്ത്യ. 116 രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്കും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. രാജ്യത്തെ വലിയ വിഭാഗം ജനത പട്ടിണിയിലാണെന്ന് വ്യക്തമാക്കുന്ന കണക്കാണിത്.
ചൈന, ബ്രസീല്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയില്‍ മുന്നിലാണ്. അഞ്ചില്‍ താഴെയാണ് ഈ രാജ്യങ്ങളുടെ ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ് സ്‌കോർ. ദാരിദ്ര്യം, പോഷകക്കുറവ് എന്നിവ കൃത്യമായി നിരീക്ഷിക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ് സ്കോർ തയാറാക്കുന്നത്. ഐറിഷ് സംഘടനയായ കണ്‍സേണ്‍ വേള്‍ഡ്‌വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹംഗര്‍ ലൈഫും ചേര്‍ന്നാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. നേപ്പാള്‍ (76), ബംഗ്ലാദേശ് (76), മ്യാന്‍മര്‍ (71), പാകിസ്ഥാന്‍ (92) എന്നിങ്ങനെയാണ് ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ ജിഎച്ച്‌ഐ സ്കോർ.
കൊവിഡ് നിയന്ത്രണങ്ങള്‍ ഇന്ത്യയിലെ സ്ഥിതി കൂടുതല്‍ വഷളാക്കിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പോഷകാഹാരക്കുറവ്, അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ ഉയരത്തിന് ആനുപാതികമായ തൂക്കക്കുറവ്, പ്രായത്തിന് ആനുപാതികമായ തൂക്കക്കുറവ്, ശിശുമരണനിരക്ക് എന്നിവയെല്ലാം പരിഗണിച്ചാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. പദ്ധതി നടപ്പാക്കലിലെ പാളിച്ച, ഫലപ്രദമായ നിരീക്ഷണത്തിന്‍റെ അഭാവം, പോഷകാഹാരക്കുറവ് കൈകാര്യം ചെയ്യുന്നതിലെ ഉദാസീനത തുടങ്ങിയവയെല്ലാം ഇന്ത്യയിലെ ജനങ്ങളുടെ അവസ്ഥ ഗുരുതരമാക്കിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.