IND-ENG TEST| ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ്: ഇന്ത്യക്ക് ആറ് റണ്‍സിന്റെ ലീഡ്; ബുംറയ്ക്ക് അഞ്ച് വിക്കറ്റ്

Jaihind News Bureau
Sunday, June 22, 2025

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ആറ് റണ്‍സിന്റെ ലീഡ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 471 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്റെ മറുപടി 465ല്‍ അവസാനിച്ചു. അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രിത് ബുംറയുടെ മികവിലാണ് ഇന്ത്യ ആറ് റണ്‍സിന്റെ നേരിയ ലീഡ് നേടിയത്. പ്രസിദ്ധ് കൃഷ്ണ 3 വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും സ്വന്തമാക്കി. സെഞ്ച്വറി നേടിയ ഒലി പോപ്പിന്റെയും സെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായ ഹാരി ബ്രൂക്കിന്റെയും അര്‍ധ സെഞ്ചുറി നേടിയ ബെന്‍ ഡക്കറ്റിന്റെയും ഇന്നിങ്സുകളാണ് ഇംഗ്ലണ്ടിനെ 465-ല്‍ എത്തിച്ചത്.

കളിയുടെ മൂന്നാം ദിനത്തില്‍ ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റന്‍ ഒല്ലി പോപ്പിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യക്കായി മികച്ച തുടക്കമാണ് നല്‍കിയത്. 137 പന്തില്‍ 14 ഫോറടക്കം 106 റണ്‍സ് നേടിയാണ് താരത്തിന്റെ മടക്കം. 209-4 എന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം കളി ആരംഭിച്ചത്. ഒല്ലി പോപ്പ് പുറത്തായ ശേഷം ഒരുമിച്ച ഹാരി ബ്രൂക്ക്-ബെന്‍ സ്റ്റോക്സ് സഖ്യം ഇംഗ്ലണ്ട് സ്‌കോറുയര്‍ത്തി. 52 പന്തില്‍ മൂന്ന് ഫോറടക്കം 20 റണ്‍സ് നേടിയ സ്‌റ്റോക്‌സിനെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനു ക്യാച്ച് നല്‍കിയാണ് സ്റ്റോക്‌സ് മടങ്ങിയത്.

ഒലി പോപ്പിനു പിന്നാലെ സെഞ്ച്വറി തികയ്ക്കാനുള്ള ഹാരി ബ്രൂക്കിന്റെ മോഹം ഒറ്റ റണ്‍ അകലെ അവസാനിച്ചു. താരം 99 റണ്‍സില്‍ വീണു. പിന്നീട് ക്രിസ് വോക്സ് (38), ബ്രയ്ഡന്‍ കര്‍സ് (22) എന്നിവരുടെ ചെറുത്തു നില്‍പ്പും ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 450 കടത്തുന്നതില്‍ നിര്‍ണായകമായി. ജോഷ് ടോംഗ് 11 റണ്‍സുമായി മടങ്ങി. അവസാന മൂന്ന് വിക്കറ്റുകള്‍ 12 റണ്‍സിനിടെ പിഴുതാണ് ഇന്ത്യ ഇംഗ്ലണ്ട് ഇന്നിങ്സിനു തിരശ്ശീലയിട്ടത്.