കൊവിഡ് യാത്ര മാർഗനിർദ്ദേശങ്ങള്‍ പുതുക്കി ; അന്തർസംസ്ഥാന യാത്രകള്‍ വിലക്കില്ല

Jaihind Webdesk
Friday, August 27, 2021

രാജ്യത്തെ അന്തർ സംസ്ഥാന യാത്രകൾക്ക് ഇനിമുതല്‍ വിലക്കുണ്ടാവില്ല. അന്തർ സംസ്ഥാന റെയിൽ, വിമാന,ബസ് യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ കേന്ദ്രം പുതുക്കി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ആർടിപിസിആർ പരിശോധനാ ഫലം ഹാജരാക്കണ്ടതില്ലെന്നും നിർദേശം. രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയത്.

ആവശ്യമെന്നു കണ്ടാല്‍ സംസ്ഥാനത്തേക്കു പ്രവേശിക്കുന്നതിന് ആര്‍ടിപിസിആര്‍, ആന്‍റിജന്‍ പരിശോധന നിര്‍ബന്ധമാക്കാന്‍ അതതു സര്‍ക്കാരുകള്‍ക്കു തീരുമാനിക്കാം. എന്നാല്‍ ഇക്കാര്യം നേരത്തെ അറിയിക്കണം. രണ്ടു ഡോസ് വാക്‌സിനും എടുത്ത് 15 ദിവസം പൂര്‍ത്തിയായ, ലക്ഷണങ്ങളില്ലാത്ത ആളുകള്‍ക്കു പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ ഒഴിവാക്കാം. ഇവര്‍ക്കു വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശന അനുമതി നല്‍കണമെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ലക്ഷണങ്ങളുള്ളവരെ പ്രവേശന കേന്ദ്രത്തില്‍ തന്നെ ആന്‍റിജന്‍ പരിശോധനയ്ക്കു വിധേയമാക്കണം. ആഭ്യന്തര വിമാനയാത്രയ്ക്കു പിപിഇ കിറ്റ് നിര്‍ബന്ധമാക്കേണ്ടതില്ലെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

ക്വാറന്‍റൈന്‍, ഐസൊലേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കു സാഹചര്യം അനുസരിച്ചു തീരുമാനമെടുക്കാം. ഏതെങ്കിലും സംസ്ഥാനത്തോ കേന്ദ്ര ഭരണ പ്രദേശത്തോ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അതതു സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.